Site iconSite icon Janayugom Online

ആള്‍ക്കൂട്ട ആക്രമണ കേസിലെ പ്രതിക്ക് അംഗത്വം: തീരുമാനം പിന്‍വലിച്ച് ബിജെപി

2020ൽ രണ്ട് സന്ന്യാസിമാർ കൊല്ലപ്പെട്ട ആൾക്കൂട്ട ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന പാൽഘറിൽ നിന്നുള്ള നേതാവ് കാശിനാഥ് ചൗധരിയെ പാർട്ടിയിൽ ഉൾപ്പെടുത്തിയ തീരുമാനം മഹാരാഷ്ട്ര ബിജെപി പിൻവലിച്ചു. പാൽഘറിൽ നടന്ന ഒരു പരിപാടിയിൽ ചൗധരി ബിജെപിയിൽ ചേർന്നിരുന്നു. ഇതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിവിധ ഇടങ്ങളില്‍ നിന്നായി വിമര്‍ശനം ഉയര്‍ന്നതോടെ ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദ്രചവാൻ തീരുമാനം പിൻവലിച്ചതായി അറിയിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട ഒരു എഫ്ഐആറിലോ കുറ്റപത്രത്തിലോ ചൗധരിയുടെ പേര് ഇല്ലെന്നും കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, അദ്ദേഹത്തെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാന തലത്തിൽ താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുന്നുവെന്നും രവീന്ദ്രചവാൻ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. 2020 ഏപ്രിൽ 16ന്, കോവിഡ് ലോക്ക്ഡൗൺ സമയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുണ്ടെന്ന അഭ്യൂഹങ്ങൾ പരന്നതോടെ, ഗഡ്ചിൻചലെ ഗ്രാമത്തിൽ ചിക്‌നെ മഹാരാജ് കല്പവൃക്ഷഗിരി (70), സുശീൽ ഗിരി മഹാരാജ് (35) എന്നീ രണ്ട് സന്ന്യാസിമാരെയും അവരുടെ ഡ്രൈവർ നിലേഷ് തെൽഗഡെ (30)യെയും ജനക്കൂട്ടം തെറ്റിദ്ധരിച്ച് കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു. ഈ സംഭവത്തിൽ ബിജെപി അന്നത്തെ മഹാ വികാസ് അഘാഡി (എംവിഎ) സർക്കാരിനെ ശക്തമായി എതിർത്തിരുന്നു. ആ സമയത്ത് ചൗധരി അവിഭക്ത എൻസിപിയിലെ അംഗമായിരുന്നു. കേസില്‍ 251 പേരെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം ബിജെപി ചൗധരിയെ പാർട്ടിയിൽ ഉൾപ്പെടുത്തിയതിനെ നാഷണലിസ്റ്റ് കോൺഗ്രസ് ശക്തമായി വിമര്‍ശിച്ചു. നേരത്തെ ആൾക്കൂട്ട കൊലപാതക കേസിൽ ചൗധരി മുഖ്യപ്രതിയാണെന്ന് ബിജെപി ആരോപിച്ചതാണ്. എന്നാല്‍ നിലവില്‍ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നു. ഇതാണ് ബിജെപിയുടെ ഇരട്ടത്താപ്പെന്നും കോൺഗ്രസ് വിമർശിച്ചു.

Exit mobile version