Site iconSite icon Janayugom Online

ഇറാനിലെ സൈനികാക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം: സിപിഐ

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന ഏകപക്ഷീയമായ സൈനികാക്രമണങ്ങളെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തമായി അപലപിച്ചു. പശ്ചിമേഷ്യയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ തത്വങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് നാഷണൽ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഇറാന്റെ പരമാധികാരത്തെ മാനിക്കാത്ത ഇത്തരം സൈനിക നീക്കങ്ങൾ മേഖലയെ കൂടുതൽ വിനാശകരമായ യുദ്ധത്തിലേക്കും അസ്ഥിരതയിലേക്കും തള്ളിവിടുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി.
ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ട് സൈനിക ശക്തി ഉപയോഗിക്കുന്നത് ഒരു രാജ്യത്തിന്റെ സ്വയംഭരണാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ്. ഇത്തരം ആക്രമണങ്ങൾ നിരുപാധികം അവസാനിപ്പിക്കാൻ അമേരിക്കയും ഇസ്രയേലും തയ്യാറാകണം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഒഴിവാക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും സിപിഐ ആവശ്യപ്പെട്ടു. ആക്രമണങ്ങൾ തുടരുന്നത് മേഖലയിലെ സാധാരണക്കാരുടെ ദുരിതം വര്‍ധിപ്പിക്കാനും കടുത്ത നാശനഷ്ടങ്ങൾക്കും മാത്രമേ കാരണമാകൂ എന്നും പ്രസ്താവനയിൽ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇസ്രയേൽ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് ഈ സൈനിക നടപടികൾ ഉണ്ടായിരിക്കുന്നത് എന്നത് ഗൗരവകരമാണ്. അപകടകരമായ ഇത്തരം യുദ്ധതന്ത്രങ്ങൾക്കെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണം. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന ഇത്തരം പ്രവൃത്തികളെ ഇന്ത്യ ഒരു തരത്തിലും പിന്തുണയ്ക്കരുത്. ആക്രമണങ്ങളെ തള്ളിക്കളയാനും സമാധാനത്തിനായി നിലകൊള്ളാനും കേന്ദ്ര സർക്കാർ തയ്യാറാകണം.
നിലവിലെ സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. വർഷങ്ങളായി ഇന്ത്യയും ഇറാനും തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷി ബന്ധത്തെയും വ്യാപാര നിക്ഷേപ പങ്കാളിത്തത്തെയും ഇത്തരം യുദ്ധങ്ങൾ ദോഷകരമായി ബാധിക്കും. ഇന്ത്യയുടെ തന്ത്രപ്രധാനവും സാമ്പത്തികവുമായ താല്പര്യങ്ങൾ സംരക്ഷിക്കാനും സമാധാനം നിലനിർത്താനുമുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാർ നിറവേറ്റണമെന്നും സിപിഐ ഓർമ്മിപ്പിച്ചു. 

Exit mobile version