മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലുണ്ടായ അനധികൃത കൽക്കരി ഖനി സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ ജുഡീഷ്യൽ കമ്മീഷനെ സംസ്ഥാന സർക്കാർ നിയോഗിച്ചു. ഫെബ്രുവരി 5ന് നടന്ന അപകടത്തിൽ 31 പേർ കൊല്ലപ്പെട്ടിരുന്നു. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആർ എസ് ചൗഹാൻ അധ്യക്ഷനായ കമ്മീഷനിൽ റിട്ടയേർഡ് ഐപിഎസ് ഉദ്യോഗസ്ഥൻ എച്ച് നോങ്‌പ്ലൂ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ പി എസ് ധർ എന്നിവർ അംഗങ്ങളാണ്.
താംഗ്‌സ്‌കു മേഖലയിലെ അനധികൃത ഖനിയിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിശ്ചയിക്കാനും ഔദ്യോഗിക വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനുമാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. അനധികൃത ഖനനത്തിന്റെ കാരണങ്ങൾ, തൊഴിലാളികളുടെ സാഹചര്യം എന്നിവ പഠിക്കുന്നതിനൊപ്പം ഖനന നിരോധനം മൂലം ദുരിതത്തിലായവർക്കുള്ള പുനരധിവാസ പദ്ധതികളും കമ്മീഷൻ ശുപാർശ ചെയ്യും. ഫെബ്രുവരി 9ന് മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മയാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈസ്റ്റ് ജയന്തിയ ഹിൽസ് സൂപ്രണ്ട് ഓഫ് പൊലീസ് (എസ്പി) വികാസ് കുമാറിനെ സ്ഥലംമാറ്റി. പകരം പി കെ രസ്ഗാനിയ പുതിയ എസ്പിയായി ചുമതലയേൽക്കും.

