Site icon Janayugom Online

വയനാട്ടില്‍ എത്തിയത് ജനങ്ങളെ കേള്‍ക്കാനാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

വയനാട്ടില്‍ എത്തിയത് ജനങ്ങളെ കേള്‍ക്കാനാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. രാഷട്രീയമായി ഉപയോഗിക്കാനോ, മുതലെടുപ്പിനോ അല്ല വയനാട്ടില്‍ എത്തിയത്. നേരത്തെ എത്തേണ്ടതായിരുന്നു, എന്നാല്‍ പല പല സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് സാധിച്ചില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ജനപ്രതിനിധികൾ ഉൾപ്പെടെ എല്ലാവരുടെയും സഹകരണം വേണം. അജീഷിന്റെയും പോളിന്റെയും വീട്ടിലേക്ക് പോകും. വാകേരിയിൽ പ്രജീഷിന്റെ വീട്ടിൽ നേരത്തെ എത്തേണ്ടതായിരുന്നു. മന്ത്രി എത്തുന്നതിനേക്കാൾ പ്രധാനം ശാശ്വതമായ പരിഹാരം കാണലാണ്. വയനാട്ടിലെ പ്രതിഷേധത്തിൽ കേസെടുത്തതിൽ അപാകതയില്ലെന്നും അത് സ്വാഭാവിക നടപടി മാത്രമാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ വന്യജീവി സംരക്ഷണ നിയമങ്ങളാണ് നിലവിൽ വയനാട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ തടസമെന്നും കേന്ദ്രമാണ് നിയമഭേദഗതി നടത്തേണ്ടതെന്നും വനംവകുപ്പ് മന്ത്രി പറഞ്ഞു.കേന്ദ്രം അനുകൂലമായ നിലപാടല്ല സ്വീകരിച്ചതെന്ന് പ്രതിഷേധിക്കുന്നതിന് മുമ്പ് ജനങ്ങൾ ആലോചിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരത്തിനായി സർക്കാർ ശ്രമിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് ഇന്ന് ചർച്ചകൾ നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു.

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെയും പോളിന്റെയും വീടുകൾ സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചു.കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുറുവ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ പോൾ ഫെബ്രുവരി 16ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെടുകയായിരുന്നു.കർണാടക വനത്തിൽ നിന്ന് മാനന്തവാടിയിലെ ജനവാസ മേഖലയിൽ എത്തിയ ബേലൂർ മഖ്ന എന്ന മോഴയാനയുടെ ആക്രമണത്തിൽ ഫെബ്രുവരി പത്തിന് പുല്ലരിയാൻ പോയ അജീഷ് കൊല്ലപ്പെടുകയായിരുന്നു. ആനയെ കണ്ട് തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും മതിൽ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു.

Eng­lish Summary:
Min­is­ter AK Saseen­dran said that he came to Wayanad to lis­ten to the people

You may also like this video:

Exit mobile version