Site icon Janayugom Online

ജെഡിഎസ് കേരളഘടകം ബിജെപിക്ക് ഒപ്പം പോകില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

ദേശീയ നേതൃത്വം എന്‍ഡിഎക്കൊപ്പം നിന്നാലും കേരളത്തിലെ ജെഡിഎസ് ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രിയും ജെഡിഎസ് നേതാവുമായി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. തങ്ങള്‍ ബിജെപിയുടെ നയങ്ങള്‍ക്കെതിരാണെന്നും അവര്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഞങ്ങള്‍ ബിജെപിക്കെതിരായാണ് മത്സരിച്ചത്. ആ പാര്‍ട്ടിയുടെ സാമ്പത്തിക നയവും മറ്റ് നയങ്ങളും ഉള്‍പ്പെടെ എതിര്‍ത്താണ് നില്‍ക്കുന്നത്. ഒരിക്കലും ബിജെപിയുമായി ചേര്‍ന്നുള്ള ഒരു പരിപാടിക്കുമില്ല. കേരളത്തിലുള്ള പാര്‍ട്ടി ഒരിക്കലും ബിജെപിയുടെ കൂടെ പോകാന്‍ നില്‍ക്കില്ല. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി തന്നെ നില്‍ക്കും.

സിവില്‍ കോഡിനെതിരെ ശക്തമായി നില്‍ക്കുകയാണ് നമ്മുടെ പാര്‍ട്ടി. സമാന മനസ്‌കരായ എല്ലാവരും ചേര്‍ന്ന് നില്‍ക്കാനുള്ള വഴി കൂടി കണ്ടെത്തും. ബിജെപിയുമായുള്ള സഖ്യം ഞങ്ങളെ പോലുള്ളവര്‍ക്ക് യോജിക്കാന്‍ പറ്റില്ല കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു പാര്‍ട്ടി ദേശീയ നേതൃത്വം ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയിലേക്ക് ചേരാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകളാണ് വരുന്നത്.

എന്‍ഡിഎ സഖ്യയോഗത്തിലേക്ക് ക്ഷണം ലഭിച്ചാല്‍ പങ്കെടുക്കുമെന്ന കാര്യം ആലോചിക്കുമെന്നും ബെംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്നും ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡ പറഞ്ഞു. എന്‍ഡിഎ സഖ്യത്തില്‍ജെഡിഎസ് ചേരുകയാണെങ്കില്‍ കുമാരസ്വാമി പ്രതിപക്ഷ നേതൃ പദവി ചോദിക്കുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.അതേസമയം ബിജെപിക്ക് എതിരേയുള്ള വിശാല സഖ്യത്തിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം ഐക്യ യോഗം ഇന്ന് മുതല്‍ ബെംഗളൂരുവില്‍ നടക്കുകയാണ്.

താജ് വെസ്റ്റ്എന്‍ഡ് ഹോട്ടലില്‍ രണ്ട് ദിവസമാണ് യോഗം ചേരുന്നത്. നേരത്തെ പട്നയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയില്‍ ജൂണ്‍ 23ന് ചേര്‍ന്ന ആദ്യ യോഗത്തില്‍ 15 കക്ഷികള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇത്തവണത്തെ യോഗത്തില്‍ 24 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവിധ പാര്‍ട്ടികളില്‍ നിന്ന് 49 നേതാക്കള്‍ ഇന്നത്തെ യോഗത്തില്‍ എത്തും എന്നാണ് കണക്കുകൂട്ടുന്നത്.ഡല്‍ഹി ഓര്‍ഡിനന്‍സ് എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ ആം ആദ്മി പാര്‍ട്ടിയും യോഗത്തിനെത്തും. കര്‍ണാടകയിലെ കോണ്‍ഗ്രസാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

Eng­lish Summary:
Min­is­ter K Krish­nankut­ty says JDS Ker­ala unit will not go with BJP

You may also like this video:

Exit mobile version