Site icon Janayugom Online

സ്ഥാനത്തും അസ്ഥാനത്തും മുഖ്യമന്ത്രിയെ വിമര്‍ശിക്കുകയാണ് ഗവര്‍ണറുടെ ഹോബി: കാര്യങ്ങള്‍ മനസിലാക്കാതെയാണ് ഗവര്‍ണറുടെ വിമര്‍ശനമെന്ന് മന്ത്രി വി ശവന്‍കുട്ടി

സ്ഥാനത്തും അസ്ഥാനത്തും മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതാണ് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഒരു സാധാരണ ബിജെപി നേതാവിനെ പോലെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ക്രമസമാധാന പാലനത്തിനും ഭരണ നിര്‍വ്വഹണത്തിനും സര്‍ക്കാരിന് താല്‍പര്യം ഇല്ലെന്ന ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശം വസ്തുതകകള്‍ക്ക് നിരക്കാത്തതെന്നും മന്ത്രി ആരോപിച്ചു. ക്രമസമാധാന വിഷയത്തില്‍ സര്‍ക്കാരിനെ മാധ്യമങ്ങളിലൂടെ വിമര്‍ശിക്കുന്ന ഗവര്‍ണര്‍ ആദ്യം ചെയ്യേണ്ടത് അത്തരം ഒരു പരാതി ഉണ്ടെങ്കില്‍ സര്‍ക്കാരിനെ നേരിട്ട് അറിയിക്കുകയാണ് ചെയ്യേണ്ടതെന്നും മന്ത്രി പ്രതികരിച്ചു.

വിഴിഞ്ഞം വിഷയത്തില്‍ സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് മനസ്സിലാക്കാതെയാണ് ഗവര്‍ണര്‍ വിമര്‍ശിക്കുന്നത്. വിഴിഞ്ഞത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു എന്ന് ഗവര്‍ണര്‍ അന്വേഷിക്കണം. സര്‍ക്കാരിനെ സഹായിക്കാന്‍ ബാധ്യതയുള്ള ഗവര്‍ണര്‍ പ്രതിപക്ഷ നേതാവിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്.

അതേ സമയം താന്‍ താമസിക്കുന്ന രാജ്ഭവന്റെ ആര്‍ഭാടം കൂട്ടാനും ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുമുള്ള ആവശ്യങ്ങള്‍ നിരന്തരം ഉന്നയിക്കുന്നതില്‍ ഗവര്‍ണ്ണര്‍ യാതൊരു മടിയും കാണിക്കുന്നില്ല. ഒരു ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുന്നത് സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ്. സര്‍ക്കാര്‍ ഏത് ബില്ല് അവതരിപ്പിക്കണമെന്ന് പറയാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തില്‍ രാജ്യാന്തര ഏജന്‍സി ഉണ്ടെന്ന ആരോപണങ്ങളോട് ഗവര്‍ണര്‍ക്ക് എന്താണ് പറയാനുള്ളതെന്നും മന്ത്രി ചോദിച്ചു.

Eng­lish Sum­ma­ry: Gov­er­nor’s hob­by is crit­i­ciz­ing the Chief Min­is­ter in and out of posi­tion: Min­is­ter V Sha­vankut­ty says that gov­er­nor is crit­i­ciz­ing with­out under­stand­ing things

You may also like this video

Exit mobile version