Site iconSite icon Janayugom Online

പിഎം ശ്രീ പദ്ധതി കേരളത്തിൽ വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി

പിഎം ശ്രീ പദ്ധതി കേരളത്തിൽ വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിൽ പറയുന്ന എല്ലാ പദ്ധതികളും നിലവില്‍ കേരളത്തിൽ നടപ്പിലാക്കിയിട്ടുണ്ടെന്നും കേന്ദ്രം അനുവദിക്കാനുള്ള ഫണ്ട് മാത്രം കേരളത്തിനനുവദിച്ച് തന്നാൽ മതിയെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ നിലവാരത്തിൽ കേരളം രാജ്യത്തിന് തന്നെ മാതൃക ആവുകയാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് ഈ വർഷം ഒരു രൂപ പോലും നൽകിയിട്ടില്ല. ഇത് കടുത്ത അനീതിയാണെന്നും ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
മുൻ വർഷത്തെ കുടിശികയടക്കം 1148 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്നും കേരളത്തിന് കിട്ടാനുള്ള എസ്എസ്‌കെ ഫണ്ട്. നിലവില്‍ സമഗ്രശിക്ഷാ കേരളയിൽ 6817 ജീവനക്കാർക്ക് ശമ്പളം നൽകുന്നത് സംസ്ഥാന സർക്കാരാണ്. കൂടാതെ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം, ടെക്സ്റ്റ് ബുക്ക്, ഹോസ്റ്റലുകൾ എന്നിവയ്ക്കുള്ള ചിലവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. സംസ്ഥാന ബിജെപി നേതൃത്വം കൂടി അറിഞ്ഞുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ നടപടികളെന്നും ബിജെപിയുടെ സംസ്ഥാന നേതൃത്വം ഇതിനു മറുപടി പറയണമെന്നും മന്ത്രി പറഞ്ഞു.

Exit mobile version