Site iconSite icon Janayugom Online

കാണാതായ പത്താംക്ലാസ് വിദ്യാര്‍ത്ഥിയും അയല്‍വാസിയായ 42കാരനും തൂങ്ങിമരിച്ച നിലയില്‍

മഞ്ചേശ്വരം ബന്തിയോട് നിന്നുംകാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയേയും, അയല്‍വാസിയായ 42കാരനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൈവളിഗൈ സ്വദേശിയായ പതിനഞ്ചുകാരിയെയും അയല്‍വാസി പ്രദീപിനെയുമാണ് മരിച്ച നിലയില്‍കണ്ടെത്തിയത്. ഇയാള്‍ക്ക് 42വയസാണുണ്ടായിരുന്നത്. 26ദിവസം മുമ്പാണ് ഇരുവരെയും കാണാതായത്.വീടിന് സമീപമുള്ള കാട്ടില്‍ മരത്തില്‍ തൂങ്ങിയ നിലയിൽ അയൽവാസിയാണ് മൃതദേഹങ്ങൾ കണ്ടത്. 

ഫെബ്രുവരി 12ന് പുലര്‍ച്ചെയാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. ഓട്ടോറിക്ഷാ ഡ്രൈവറായ പ്രദീപ് പെണ്‍കുട്ടിയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. ഇയാളുടെ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. കുട്ടിയെ കാണാതായതോടെ പ്രദീപിനെതിരെ കുടുംബം സംശയം ഉന്നയിച്ചിരുന്നു.ഫെബ്രുവരി 11ന് രണ്ട് മക്കളും ഒരുമിച്ചാണ് കിടന്നുറങ്ങിയതെന്നും അടുത്ത ദിവസം പുലര്‍ച്ചെ എണീറ്റപ്പോള്‍ മകളെ കണ്ടില്ലെന്നുമാണ് പെണ്‍കുട്ടിയുടെ അച്ഛന്റെ മൊഴി. മകളെ കണ്ടെത്തുന്നതിന് കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും ഫയൽചെയ്തിരുന്നു. തൂങ്ങി മരിച്ചതായി കണ്ടെത്തിയ സ്ഥലത്തുനിന്നും ഇരുവരുടെയും മൊബൈൽ ഫോണുകളും കത്തിയും ചോക്ലേറ്റ് കവറുകളും കണ്ടെത്തി.

പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രവും മൊബൈല്‍ഫോണും വീടിനകത്ത് ഉപയോഗിച്ചിരുന്ന ചെരിപ്പുമല്ലാതെ മറ്റ് വസ്തുക്കളൊന്നും നഷ്ടപ്പെട്ടിരുന്നില്ല. കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ ആദ്യം ബെല്ലടിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫാവുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയ വീടിന്റെ സമീപത്തെ കാടുകളില്‍ പ്രദേശവാസികളും പൊലീസും തിരച്ചില്‍ നടത്തിയിരുന്നു. കുമ്പള പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. 

Exit mobile version