Site iconSite icon Janayugom Online

രാജ്യത്ത് നാളെ മോക് ഡ്രില്‍

ഇന്ത്യ‑പാകിസ്ഥാൻ സംഘർഷ സാധ്യത കണക്കിലെടുത്ത് കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യം നേരിടാനുള്ള പരിശീലനം പൊതു ജനങ്ങൾക്ക് നൽകാനും സംസ്ഥാനങ്ങളിൽ മോക് ഡ്രില്ലുകൾ നടത്താനുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. നാളെ വിവിധ സംസ്ഥാനങ്ങളിൽ മോക് ഡ്രില്ലുകൾ നടത്താനാണ് നിർദേശം. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ ആഭ്യന്തര മന്ത്രാലയത്തിൽ സ്ഥാപിക്കാനാണ് പ്രധാന നിർദേശം. ആക്രമണമുണ്ടാകുന്ന പക്ഷം സ്വയംരക്ഷ ഉറപ്പുവരുത്താനായി പൊതുജനങ്ങളും വിദ്യാർത്ഥികളും ഉൾപ്പെടെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അവർക്ക് പരിശീലനം നൽകണം. 

അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികളും പ്രധാന കെട്ടിടങ്ങളുടെയും പ്ലാന്റുകളുടെയും സംരക്ഷണത്തിനായി സ്വീകരിക്കേണ്ട നടപടികളും തയാറാക്കണമെന്നാണ് നിർദേശം. അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെ ഒഴിപ്പിക്കാനുള്ള പദ്ധതികൾ നവീകരിക്കുകയും അതിന്മേൽ പ്രായോഗിക പരിശീലനം ഉൾപ്പെടെ നൽകാനും ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച നിർദേശത്തിൽ വ്യക്തമാക്കുന്നു. അതേസമയം പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലെ ഏഴാം നമ്പര്‍ വസതിയിലായിരുന്നു കൂടിക്കാഴ്ച. വ്യോമ, കര, നാവിക സേനാ തലവന്മാരുമായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. 

Exit mobile version