Site iconSite icon Janayugom Online

മോഡി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കാരം; അസംഘടിത മേഖല തകര്‍ന്നു

മോഡി സര്‍ക്കാരിന്റെ സാമ്പത്തികരംഗത്തെ പരിഷ്കാരങ്ങള്‍ രാജ്യത്തെ അസംഘടിത മേഖലയില്‍ വന്‍ തിരിച്ചടി സൃഷ്ടിച്ചതായി വിലയിരുത്തല്‍. വരുമാനത്തിലെ അസമത്വവും സാമൂഹ്യസുരക്ഷയിലെ അപര്യാപ്തതയും ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് വന്‍ പ്രതിസന്ധിയായി തുടരുന്നതായി ദേശീയ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് മഹാമാരിക്ക് പുറമെ സാമ്പത്തിക ആഘാതങ്ങള്‍ അസംഘടിത മേഖലയെ പ്രതികൂലമായി ബാധിച്ചു. നോട്ട് നിരോധനം, ചരക്ക് സേവന നികുതി (ജിഎസ‌്ടി) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത് തൊഴിലെടുക്കുന്ന ആളുകളുടെ എണ്ണത്തിലെ ഇടിവിന് കാരണമായെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

അസംഘടിത മേഖലയിലെ സംരംഭങ്ങളുടെ എണ്ണം പ്രതിവര്‍ഷം രണ്ട് ദശലക്ഷത്തിനടുത്ത് വളര്‍ച്ച നേടുന്നുണ്ട്. 2015 ജൂലൈ മുതല്‍ 16ജൂണ്‍ വരെയും 2022ഒക്ടോബര്‍ മുതല്‍ 23 സെപ്റ്റംബര്‍ വരെയുമുള്ള കാലയളവില്‍ സംരംഭങ്ങളുടെ എണ്ണം ഏകദേശം രണ്ട് ദശലക്ഷം വര്‍ധിച്ച് 65.04 ദശലക്ഷമായി. ചെറുകിട വ്യാപാരം, ഏക ഉടമസ്ഥാവകാശം, പങ്കാളിത്തം, അനൗപചാരിക ബിസിനസുകള്‍ എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. സാമ്പത്തിക ആഘാതങ്ങളെ അഭിമുഖീകരിച്ചില്ലായിരുന്നുവെങ്കില്‍ അസംഘടിത മേഖലയിലെ സംരംഭങ്ങളുടെ ആകെ എണ്ണം ഇപ്പോള്‍ 75 ദശലക്ഷത്തിനടുത്ത് വരുമായിരുന്നു. ഏകദേശം 10 ദശലക്ഷത്തോളം സംരംഭങ്ങള്‍ നഷ്ടപ്പെട്ടു. ഇതുവഴി ഏകദേശം 25–30 ദശലക്ഷത്തോളം തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്നും സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു. 

അസംഘടിത മേഖലയിലെ സംരംഭങ്ങൾ 15.4 ലക്ഷം കോടിയുടെ സംഭാവന സമ്പദ്ഘടനയിലേക്ക് നല്‍കിയതായി സര്‍വേ പറയുന്നു. അതേസമയം മേഖലയില്‍ ജോലി ചെയ്യുന്ന മൊത്തം തൊഴിലാളികളുടെ എണ്ണം ഇപ്പോഴും പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള കാലയളവിന് താഴെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂര്‍ണമായി വീണ്ടെടുക്കാനായിട്ടില്ലെന്നാണിത് സൂചിപ്പിക്കുന്നത്. രാജ്യത്ത് അസംഘടിത മേഖലയില്‍ 11 കോടി തൊഴിലാളികളുണ്ടെന്നാണ് 2022–23 വര്‍ഷത്തെ കണക്ക്.

ഈ മേഖലയിലുള്ള തൊഴിലാളികളെ ഔപചാരിക തൊഴില്‍ ശക്തികളാക്കി മാറ്റണമെന്നും അതുവഴി തുല്യ അവസരങ്ങളും സുസ്ഥിരമായ ഉപജീവനമാര്‍ഗങ്ങളും ഉറപ്പാക്കാമെന്നും ഇന്ത്യന്‍ സ്റ്റാഫിങ് ഫെഡറേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുചിത്ര ദത്ത പറയുന്നു. ഇതിനായി കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ സമൂലമായ മാറ്റംവരുത്തണം, 18 ശതമാനം ചരക്ക് സേവന നികുതി മാറ്റി ഇന്‍പുട്ട് ടാക്സ് ക്രഡിറ്റ് ആനൂകൂല്യങ്ങള്‍ക്കൊപ്പം അഞ്ച് ശതമാനം ജിഎസ്ടി ആക്കണം, തൊഴിലാളി സേവനം ഗുണനിലവാരമുള്ളതാക്കണം, ഇക്കാര്യത്തില്‍, രാജ്യത്തെ 40 ദശലക്ഷം അസംഘടിത തൊഴിലാളികളെ സഹായിക്കാന്‍ പല സ്വകാര്യ കമ്പനികള്‍ക്കും കഴിയുമെന്നും ഐഎസ്എഫ് പുറത്തുവിട്ട ഇന്ത്യ അറ്റ് വര്‍ക്ക്: വിഷന്‍ നെക്സ്റ്റ് ഡെക്കേഡില്‍ പറയുന്നു. 

Eng­lish Summary:Modi gov­ern­men­t’s eco­nom­ic reform; The unor­ga­nized sec­tor collapsed
You may also like this video

Exit mobile version