Site icon Janayugom Online

മേനി പറയാന്‍ 2 മണിക്കൂര്‍; മണിപ്പൂരിന് 2 മിനിറ്റ്

മൂന്ന് പകല്‍ ചര്‍ച്ചയായ മണിപ്പൂർ വിഷയത്തിൽ സഭയിലും അധികം മിണ്ടാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. രണ്ട് മണിക്കൂറിലധികം നീണ്ട തന്റെ മറുപടി പ്രസംഗത്തില്‍ രണ്ട് മിനിറ്റ് മാത്രമാണ് മോഡി മണിപ്പൂരിനെക്കുറിച്ച് പറഞ്ഞത്. അവശേഷിക്കുന്ന സമയമത്രയും പതിവുപോലെ മേനി പറയല്‍. എന്നാല്‍ മോഡിയുടെ ശരീര ഭാഷയ്ക്ക് പഴയതുപോലെ വഴക്കമില്ലായിരുന്നു, വാക്കുകള്‍ക്ക് കനവും. പ്രതിപക്ഷ അവിശ്വാസ പ്രമേയത്തിന് ലോക്‌സഭയിൽ മറുപടി നൽകിയെന്ന് വരുത്തുന്നതിന് കാതലായ വിഷയം പറയാതെ അവകാശവാദങ്ങള്‍ നോക്കിവായിക്കുകയായിരുന്നു. വാചകമടിയായിരുന്നു ആദ്യാവസാനമെങ്കിലും ആയുധങ്ങള്‍ നഷ്ടപ്പെട്ടവന്റെ തളര്‍ച്ച ഉടനീളം പ്രകടവുമായിരുന്നു.

മണിപ്പൂരും ഹരിയാനയും ഉള്‍പ്പെടെ രാജ്യം കത്തുമ്പോൾ അങ്ങുമിങ്ങും തൊടാതെ മനഃപാഠമാക്കിയ കാര്യങ്ങള്‍ വായിച്ച് അവസാനിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി. അതിനിടയില്‍ പ്രതിപക്ഷത്തെ അധിക്ഷേപിക്കുമ്പോള്‍ മാത്രമാണ് ശബ്ദം അല്പമെങ്കിലും ഉയര്‍ന്നത്. യുപിഎയുടെ അന്ത്യമാണ് ‘ഇന്ത്യ’ മുന്നണിയെന്നും അത് അഹങ്കാരികളുടെ സഖ്യമാണെന്നും കുടുംബവാഴ്ചയുടെ കൂട്ടുചേരലാണെന്നുമെല്ലാമായിരുന്നു മോഡിയുടെ പരിഹാസം.

പ്രസംഗം ഒന്നരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ മണിപ്പൂരിനെപ്പറ്റി പറയൂ എന്നു പറഞ്ഞ് പ്രതിപക്ഷ നേതാക്കൾ പോസ്റ്റർ ഉയർത്തി. ഭരണപക്ഷം ‘മോഡി, മോഡി’ എന്ന് ഡെസ്കിലടിച്ച് പ്രോത്സാഹിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ‘ഇന്ത്യ, ഇന്ത്യ’ എന്നും മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് അംഗങ്ങളോട് നിശബ്ദരാകാൻ സ്പീക്കർ ഓം ബിർള പലതവണ നിർദേശിച്ചു. മണിപ്പൂരിനെ കുറിച്ച് മിണ്ടാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയപ്പോൾ ആശ്വാസം കണ്ടെത്തിയ മോഡി മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുമെന്ന പ്രസ്താവനയിറക്കി തടിതപ്പി. വിഷയത്തെപ്പറ്റി ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി രണ്ട് മിനിറ്റില്‍ വിഷയം അവസാനിപ്പിച്ചു. അപ്പോഴും ‘ഇത് സത്യത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ്’ എന്ന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്താന്‍ മടിച്ചില്ല.

Eng­lish Summary;modi in par­lia­ment, manipur

You may also like this video

Exit mobile version