Site iconSite icon Janayugom Online

വിദ്വേഷ പ്രചരണം ശക്തമാക്കി മോഡി

രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് എങ്ങനെയും അധികാരത്തില്‍ തുടരുന്നതിനായി, അവസാനഘട്ട തെരഞ്ഞെടുപ്പിലും വിദ്വേഷ പ്രസംഗം ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യ സഖ്യം ഭൂരിപക്ഷമായ ഹിന്ദുക്കളെ രണ്ടാംതരം പൗരന്മാരായാണ് കാണുന്നതെന്ന് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ റാലികളില്‍ പ്രധാനമന്ത്രി ആരോപിച്ചു. 

ഹൈന്ദവരുടെ അവകാശങ്ങള്‍ അട്ടിമറിക്കാനായി ഇന്ത്യ സഖ്യം മൂന്ന് കാര്യങ്ങളില്‍ ഗൂഢാലോചന നടത്തിയെന്നും ആക്ഷേപിച്ചു. മതാടിസ്ഥാനത്തില്‍ സംവരണം അനുവദിക്കുന്നതിന് പ്രതിപക്ഷം ഭരണഘടനാ ഭേദഗതിക്കൊരുങ്ങുകയാണ്. പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക, ദളിത് വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണം റദ്ദാക്കുമെന്നും മുഴുവന്‍ സംവരണവും മതാടിസ്ഥാനത്തില്‍ മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്നും ആരോപിച്ചു. 

പ്രതിപക്ഷം ജാതി സെന്‍സസിന് ആഹ്വാനം ചെയ്തത്, ഹിന്ദുക്കളെ ദളിത്, ആദിവാസി, പിന്നാക്ക, ജനറല്‍ വിഭാഗങ്ങളായി തരംതിരിച്ച് തമ്മിലടിപ്പിക്കാനും ദുര്‍ബലരാക്കാനും ആണെന്നും ഇതുവഴി രാജ്യത്തെ പ്രധാനപ്പെട്ട വിഷയങ്ങളില്‍ നിന്ന് വഴിതിരിച്ചുവിടുകയാണ് ലക്ഷ്യമെന്നും ആക്ഷേപിച്ചു. പിന്നാക്ക, ദളിത്, മുസ്ലിം സമുദായങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമാജ്‌വാദി പാര്‍ട്ടിക്കെതിരെയും വിമര്‍ശനം അഴിച്ചുവിടുന്നുണ്ട്. മോഡിയുടെ വിദ്വേഷ പ്രസ്താവനകള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചിരുന്നില്ല. 

Eng­lish Summary:Modi inten­si­fied hate propaganda
You may also like this video

Exit mobile version