Site icon Janayugom Online

മോഡിയുടെ പ്രഖ്യാപനം പാഴായി; 400 സ്മാര്‍ട്ട് സിറ്റി മിഷന്‍ പദ്ധതികള്‍ നിലച്ചു

രാജ്യമാകെ 400 സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്ന നരേന്ദ്ര മോഡിയുടെ വാഗ്ദാനം പാഴായി. 22,814 കോടി രൂപ ചെലവഴിച്ച് പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനം നിശ്ചിത സമയപരിധി കഴിഞ്ഞതോടെ വൃഥാവിലായി. 2023 ഡിസംബര്‍ മാസത്തോടെ പദ്ധതിയുടെ സമയപരിധി അവസാനിച്ചുവെന്ന് പാര്‍ലമെന്ററി സമിതിയെ കേന്ദ്ര ഹൗസിങ് ആന്റ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയം അറിയിച്ചതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതി നിര്‍മ്മാണത്തിനുള്ള തീയതി ദീര്‍ഘിപ്പിച്ച് നല്‍കില്ലെന്നും മന്ത്രാലയം സെക്രട്ടറി മനോജ് ജോഷി ജനതാദള്‍ യുണൈറ്റഡ് എംപി രാജീവ് രഞ്ജന്‍ സിങ് അധ്യക്ഷനായ പാര്‍ലമെന്ററി സമിതിയെ അറിയിച്ചു. 400 പദ്ധതികളില്‍ തമിഴ‌്നാട്ടിലെ മധുരയില്‍ മാത്രമാണ് നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കിയത്. അതേസമയം 100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മ്മിക്കുമെന്ന മോഡിയുടെ വാഗ്ദാനം നിറവേറ്റാന്‍ 2024 ജൂണ്‍ വരെ സമയം ദീര്‍ഘിപ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

പ്രാദേശികമായി ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന വിഷയവും നിയമ പ്രശ്നങ്ങളുമാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ തടസം സൃഷ്ടിച്ചതെന്നാണ് കേന്ദ്രവിശദീകരണം. സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍മാരുടെ സ്ഥലംമാറ്റവും കാലതാമസം വരുത്തി. 2015ലാണ് മോഡി സര്‍ക്കാര്‍ രാജ്യമാകെ 100 സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കുമെന്ന വമ്പന്‍ വാഗ്ദാനം അവതരിപ്പിച്ചത്. സുസ്ഥിര വികസനവും അടിസ്ഥാന സൗകര്യ മേഖലയിലെ ഉന്നമനവും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതികളില്‍ 80 മുതല്‍ 100 ശതമാനം വരെ കൈവരിച്ചത് കേവലം 57 നഗരങ്ങളില്‍ മാത്രമാണെന്ന് പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

14 നഗരങ്ങളിലെ നിര്‍മ്മാണ പുരോഗതി 50 ശതമാനത്തിലും താഴെ മാത്രമാണ്. കഴിവും നിശ്ചയദാര്‍ഢ്യവുമുള്ള ഉദ്യോഗസ്ഥരെ നിയമിച്ച് സ്മാര്‍ട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പാര്‍ലമെന്ററി സമിതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതി തിരഞ്ഞെടുക്കുന്നതിലെ വീഴ്ച, ഉദ്യോഗസ്ഥതലത്തിലെ ആശയ വിനിമയത്തില്‍ വന്ന പാളിച്ച എന്നിവയും പരിഹരിക്കേണ്ടതുണ്ട്. പദ്ധതിയുടെ അടങ്കല്‍ തുകയിലും മോഡി സര്‍ക്കാര്‍ വെട്ടിക്കുറവ് വരുത്തി. സ്മാര്‍ട്ട് സിറ്റി മിഷന്‍ പദ്ധതി പുരോഗമനപരമായ ആശയമായിരുന്നുവെങ്കിലും നടത്തിപ്പിലെ പാളിച്ചകള്‍ കാരണം മുടങ്ങിയത് തിരിച്ചടിയാണെന്ന് ഇന്‍ഫ്രാവിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ജഗന്‍ ഷാ അഭിപ്രായപ്പെട്ടു. 2018ല്‍ രാജ്യത്ത് 100 സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ച സമയത്ത് 2023നകം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനം കടലാസില്‍ ഒതുങ്ങിയെന്നാണ് പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്.

Eng­lish Summary:Modi’s announce­ment was wast­ed; 400 Smart City Mis­sion projects stalled

You may also like this video

Exit mobile version