നടൻ മോഹൻലാലിന് കരസേനയുടെ പ്രത്യേക ആദരം. ടെറിട്ടോറിയൽ ആർമിയിൽ 16 വർഷം പൂർത്തിയാക്കിയതും രാജ്യത്തിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയതും പരിഗണിച്ചാണ് സൈന്യം അദ്ദേഹത്തിന് പ്രത്യേക ബഹുമതി നൽകിയത്. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി കൂടിക്കാഴ്ച നടത്തിയ മോഹൻലാൽ അദ്ദേഹത്തിൽ നിന്ന് അഭിനന്ദനം ഏറ്റുവാങ്ങി. “ഇതൊരു വലിയ അംഗീകാരവും ബഹുമതിയുമാണ്,” ആദരം സ്വീകരിച്ച ശേഷം മോഹൻലാൽ പ്രതികരിച്ചു. രാജ്യത്തിന് നൽകിയ സംഭാവനകളും സൈന്യവുമായുള്ള അദ്ദേഹത്തിന്റെ ഊഷ്മള ബന്ധവുമാണ് ഈ ബഹുമതിക്ക് കാരണമായത്.
2009ലാണ് മോഹൻലാൽ ടെറിട്ടോറിയൽ ആർമിയുടെ ഭാഗമായത്. ഇന്ത്യൻ ആർമിയിലെ 122 ഇൻഫെൻ്ററി ബറ്റാലിയൻ ടിഎ മദ്രാസ് ടീമിലെ അംഗമാണ് അദ്ദേഹം. സൈന്യത്തിന്റെ ഭാഗമായി താൻ പൊതുജനങ്ങൾക്ക് അറിയാവുന്നതും അല്ലാത്തതുമായ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ഉരുൾപൊട്ടലുണ്ടായ സമയത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളുടെ സജീവ ഇടപെടൽ വലിയ ശ്രദ്ധ നേടിയിരുന്നു.
കരസേനാ മേധാവിയുമായുള്ള കൂടിക്കാഴ്ചയിൽ, ടെറിട്ടോറിയൽ ആർമി ബറ്റാലിയന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ച് ചർച്ച നടന്നു. സൈന്യവുമായി ബന്ധപ്പെട്ട് കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമെന്നും, ടെറിട്ടോറിയൽ ആർമിയുടെ പ്രചാരണ പരിപാടികളിൽ സജീവമായി പങ്കെടുക്കുമെന്നും മോഹൻലാൽ ഉറപ്പ് നൽകി. “പുതുതലമുറയെ സൈന്യത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതുൾപ്പെടെ നിരവധി പദ്ധതികൾ മുന്നിലുണ്ട്,” അദ്ദേഹം അറിയിച്ചു. കരസേനാ മേധാവിയിൽ നിന്ന് ലഭിച്ച ഈ അഭിനന്ദനം രാജ്യസേവനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാൻ തനിക്ക് കൂടുതൽ പ്രചോദനമാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

