Site icon Janayugom Online

ആധാറിന് വിശ്വാസ്യതയില്ല: മൂഡീസ്

ഇന്ത്യയുടെ ആധാർ വിശ്വസനീയ രേഖയല്ലെന്ന് അന്താരാഷ്ട്ര റേറ്റിങ് എജൻസിയായ മൂഡിസ്. സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട ഘടകങ്ങൾ വിലയിരുത്തിയാണ് മൂഡിസിന്റെ നിലപാട്. ആധാറിന്റെ ബയോമെട്രിക് വിശ്വാസ്യത നൂറ് ശതമാനമില്ലെന്നും മൂഡിസ് വിലയിരുത്തി.
ചൂടുള്ളതും ആർദ്രതയുള്ളതുമായ ഇന്ത്യന്‍ കാലാവസ്ഥയിൽ ബയോമെട്രിക് വിവരങ്ങളിൽ പിഴവുകൾ വരാമെന്ന് ഉൾപ്പെടെ മൂഡിസ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം പിഴവുകൾ സേവനം നിഷേധിക്കപ്പെടുന്നതിന് വരെ കാരണമാകുമെന്നും മൂഡിസ് കുറ്റപ്പെടുത്തി.
സുപ്രീം കോടതിയുടെ ഉത്തരവ് ഉണ്ടായിട്ടും ​തൊഴിലുറപ്പ് തൊഴിലാളികൾക്ക് അടക്കം വിവിധ ആനുകൂല്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആധാർ നിര്‍ബന്ധിതമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് മൂഡിസിന്റെ പുതിയ വിമർശനങ്ങൾ.
വിരലടയാളം, കണ്ണിന്റെ വർണപടലം എന്നിവ തിരിച്ചറിഞ്ഞോ ഒറ്റ തവണ മാത്രം ലഭിക്കുന്ന പാസ്‌വേർഡിൽ നിന്നോ ആണ് ആധാർ ഉടമക്ക് ആവശ്യമായ സേവനത്തിലേക്കുള്ള നടപടികൾ തുടങ്ങുന്നത്. എന്നാൽ പലപ്പോഴും, ആധാർ രേഖയിലെ വിരൽ അടയാളമോ, കണ്ണിന്റെ വർണപടലമോ സ്കാൻ ചെയ്യുമ്പോൾ അതിന്റെ ആധികാരികത സ്ഥാപിക്കാൻ കഴിയുന്നില്ല.
120 കോടി ഇന്ത്യക്കാർക്ക് വ്യക്തിഗത തിരിച്ചറിയൽ നമ്പറുകൾ ഉറപ്പാക്കിയിട്ടുള്ള ലോകത്തിലെ തന്നെ ബൃഹുത്തായ തിരിച്ചറിയൽ പദ്ധതിയാണ് ആധാർ. ഇത്രയും ആൾക്കാരുടെ വിവരങ്ങൾ ഒരു സ്ഥലത്തുനിന്നു ലഭിക്കുന്നതിനാല്‍ (കേന്ദ്രികൃത വിവര ശേഖരം) വിവര മോഷണത്തിനുള്ള സാധ്യതകൾ വളരെ കൂടുതലാണന്നും മൂഡീസ് വിലയിരുത്തുന്നുണ്ട്.
Eng­lish Sum­ma­ry: Moody’s says Indi­a’s Aad­haar is not a reli­able document
You may also like this video
Exit mobile version