Site icon Janayugom Online

മോര്‍ബി ദുരന്തം: കരാറുകാരടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍

morbi

ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 141 ആയി ഉയര്‍ന്നു. പാലത്തിന്റെ അറ്റകുറ്റപ്പണി ഏറ്റെടുത്ത കരാറുകാര്‍ ഉള്‍പ്പെടെ ഒമ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. 177 പേരെ ഇതുവരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
തലസ്ഥാനമായ ഗാന്ധിനഗറില്‍നിന്ന് 300 കിലോ മീറ്റര്‍ അകലെയാണ് മോര്‍ബി. മഛു നദിക്കു കുറുകെയുള്ള നൂറ്റാണ്ടിലേറെ പഴക്കമുള്ള പാലമാണ് തകര്‍ന്നത്. അടുത്തിടെയാണ് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയത്. നവീകരണത്തിനായി ഏഴ് മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. അഞ്ച് ദിവസം മുമ്പാണ് പാലം തുറന്നുകൊടുത്തത്. ഞായാറാഴ്ച വൈകിട്ട് ആറരയോടെയാണ് പാലം തകര്‍ന്നുവീണത്.
കൂടുതല്‍ ആളുകള്‍ കയറിയതാകാം പാലം തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. തൂക്കുപാലം തകരുമ്പോള്‍ സ്ത്രീകളും കുട്ടികളുമടക്കം അഞ്ഞൂറോളം പേര്‍ ഉണ്ടായിരുന്നു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെയാണ് അറ്റകുറ്റപ്പണിക്ക് ശേഷം പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തതെന്ന വിവരവും പുറത്തുവന്നു. സംഭവത്തില്‍ അഞ്ചംഗ ഉന്നതതല സംഘം അന്വേഷണം ആരംഭിച്ചു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്തില്‍ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. ദുരന്തത്തിന് ഇരയായവരെ എല്ലാ അര്‍ത്ഥത്തിലും സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

Eng­lish Sum­ma­ry: Mor­bi tragedy: Nine peo­ple includ­ing con­trac­tors arrested

You may like this video also

Exit mobile version