തയ്യിലിൽ ഒന്നരവയസുകാരനെ കടലിലെറിഞ്ഞ് കൊന്ന കേസിൽ ഒന്നാം പ്രതിയായ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായിരുന്ന നിധിനെ വെറുതെവിട്ടു. ഗൂഢാലോചന, കുറ്റകൃത്യം ചെയ്യാനുള്ള സഹായം, പ്രേരണ എന്നീ കുറ്റങ്ങൾ തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി. ഇക്കാര്യത്തിൽ പ്രോസിക്യൂഷനും പൊലീസിനും വീഴ്ചപറ്റിയെന്നും കോടതി വിലയിരുത്തി. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് ജഡ്ജി കെ എൻ പ്രശാന്താണ് ശരണ്യ കുറ്റക്കാരിയാണെന്ന് വിധിച്ചത്. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.
എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ 27 വയസ് മാത്രമാണുള്ളതെന്നും സഹായിക്കാൻ ആരുമില്ലെന്നും ശരണ്യ പറഞ്ഞു. മറ്റൊരു കേസിലും പ്രതിയല്ല. മാനസികപിരിമുറുക്കം ഉൾപ്പെടെ നേരിടുന്നുണ്ടെന്നും കോടതി ദയ കാണിക്കണമെന്നും ശരണ്യ പറഞ്ഞു.
2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകന്‍ ഒന്നര വയസുള്ള വിയാനെയാണ് ശരണ്യ കൊലപ്പെടുത്തിയത്. കുറ്റം ഭര്‍ത്താവിന് മേല്‍ ചുമത്തി കാമുകനുമൊന്നിച്ച് ജീവിക്കുകയായിരുന്നു ലക്ഷ്യം. പുലര്‍ച്ചെ കുഞ്ഞുമായി കടല്‍തീരത്തെത്തിയ ശരണ്യ ആദ്യം കുട്ടിയെ വലിച്ചെറിഞ്ഞു. എന്നാല്‍ കുഞ്ഞ് മരിച്ചില്ലെന്ന് മനസിലാക്കിയതോടെ കടല്‍ഭിത്തിയിലേക്ക് എറിഞ്ഞ് മരണം ഉറപ്പാക്കുകയായിരുന്നു. രാവിലെ കുഞ്ഞിനെ കാണാനില്ലെന്ന് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു.
ചോദ്യം ചെയ്യലിൽ പൂർണസമയവും ഭർത്താവ് പ്രണവിനെ കുറ്റപ്പെടുത്തുകയായിരുന്നു ശരണ്യ. തുടര്‍ന്ന് പ്രണവിനെ പത്ത് മണിക്കൂറുകളോളം വിശദമായി ചോദ്യം ചെയ്തെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. പിന്നീടാണ് അന്വേഷണം ശരണ്യയിലേക്ക് നീണ്ടത്. ഇവരുടെ വസ്ത്രങ്ങളടക്കം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഇവര്‍ ധരിച്ചിരുന്ന വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്റെയും ഉപ്പിന്റെയും അംശങ്ങള്‍ കണ്ടെത്തിയിരുന്നു.

