Site icon Janayugom Online

മുല്ലപ്പെരിയാര്‍; ജനങ്ങളുടെ സുരക്ഷ പരിഗണിക്കണമെന്ന് സുപ്രീം കോടതി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ സുരക്ഷയാണ് പരിഗണിക്കേണ്ടതെന്നും വിരുദ്ധ നിലപാടുള്ള തര്‍ക്കമായല്ല കണക്കാക്കേണ്ടതെന്നും സുപ്രീം കോടതി. കോടതി പരിഗണിക്കേണ്ട വിഷയങ്ങളെ കുറിച്ച് ധാരണയിലെത്താന്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.
അണക്കെട്ടിന്റെ ഭരണം സംബന്ധിച്ച വിഷയങ്ങള്‍ കോടതിക്ക് പരിഗണിക്കാന്‍ കഴിയില്ല. ജലനിരപ്പ്, ജലമൊഴുക്കല്‍ തുടങ്ങിയവ വിദഗ്ധ സമിതിയാണ് തീരുമാനിക്കേണ്ടത്. ഭരണം നടത്താനല്ല കോടതി. കേസിലെ കക്ഷികളുടെ വിരുദ്ധ നിലപാടുകളല്ല മറിച്ച് അണക്കെട്ടിനു താഴെ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ മാത്രമാണ് കോടതി പരിഗണിക്കുകയെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശരി, സി ടി രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

കോടതി തീര്‍പ്പ് കല്പിക്കേണ്ട വിഷയങ്ങള്‍ കേസിലെ കക്ഷികള്‍ യോഗം ചേര്‍ന്ന് സംയുക്തമായി തീരുമാനിക്കണം. സംയുക്ത യോഗത്തില്‍ ഉയരുന്ന സമവായങ്ങളും തര്‍ക്കങ്ങളും കോടതിയെ അറിയിക്കണമെന്നും ഇന്നലത്തെ ഉത്തരവില്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ കേസ് പരിഗണിക്കവെ കേസിലെ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തിരുന്നു.
കേസിലെ അഭിഭാഷകര്‍ തമ്മില്‍ നടക്കുന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ ഫെബ്രുവരി നാലിന് കോടതിയെ അറിയിക്കണം. ഫെബ്രുവരി രണ്ടാം വാരം കേസുകള്‍ കോടതി വീണ്ടും പരിഗണനയ്ക്ക് എടുക്കും. 

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയം സംഭവിച്ച് അണക്കെട്ടിന് അനിഷ്ടമായത് എന്തെങ്കിലും സംഭവിച്ചാല്‍ ഇടുക്കി അണക്കെട്ടും തകരുമെന്നും അതോടെ കേരളത്തിലെ അമ്പത് ലക്ഷത്തോളം ജനങ്ങളുടെ ജീവന് അപകടം സംഭവിക്കുമെന്നുമാണ് അണക്കെട്ടിന്റെ പഴക്കം ചൂണ്ടിക്കാട്ടി കേരളം ഉന്നയിക്കുന്ന പ്രധാന ആശങ്ക. 

ENGLISH SUMMARY:Mullaperiyar; The Supreme Court said the safe­ty of the peo­ple should be considered
You may also like this video

Exit mobile version