Site iconSite icon Janayugom Online

കൊയിലാണ്ടി സീററിനായി മുല്ലപ്പളളിയുടെ സമ്മര്‍ദ്ദം ; പ്രവീണ്‍ കുമാറിന്റെ സ്ഥാനാര്‍ത്ഥി മോഹം തൃശങ്കുവില്‍

നിയമസഭാതെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്‍പര്യമുള്ളതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൊയിലാണ്ടി സീറ്റിനായി കച്ചകെട്ടിയിറങ്ങിയ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രവീണ്‍കുമാറിന് മുല്ലപ്പള്ളിയുടെ സ്ഥാനാര്‍ത്ഥി മോഹത്തിന് വിഘാതമാകുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 

ഇവിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രണ്ടു വിഭാഗമായി തരിയാനുള്ള സാഹചര്യമുള്ളത്. കൊയിലാണ്ടിയിലോ നാദാപുരത്തോ ആയിരിക്കും മുല്ലപ്പള്ളി മത്സരിക്കുക എന്ന ധാരണ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു എന്നാൽ കൊയിലാണ്ടിയിൽ അല്ലെങ്കിൽ താൻ മത്സരിക്കില്ല എന്നാണ് ഇപ്പോള്‍ മുല്ലപ്പള്ളിയുടെ നിലപാട്. വരും ദിവസങ്ങളിൽ മണ്ഡലമേത് എന്ന കാര്യത്തിൽ ഒരു വ്യക്തത വന്നേക്കുമെന്നാണ് കരുതപ്പെടുന്നത്. നാദാപുരം മണ്ഡലത്തിലും പരിഗണനയിലിരിക്കെ മണ്ഡലത്തിൽ മുല്ലപ്പള്ളിക്കെതിരെ പോസ്റ്ററുകൾ വന്നിരുന്നു.

നാദാപുരം നിയോജകമണ്ഡലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് മത്സരിക്കുന്നതെങ്കില്‍ നിലംതൊടാതെ തോല്‍പ്പിച്ചിരിക്കുമെന്ന മുന്നറിയിപ്പ് പോസ്റ്ററാണ് പതിച്ചിരിക്കുന്നത്. സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പതിച്ച പോസ്റ്ററില്‍ നാദാപുരത്തിന് മുല്ലപ്പള്ളിയെ വേണ്ടേ വേണ്ട എന്നും പറയുന്നുണ്ട്. ഏഴ് തവണ എംപിയും രണ്ട് തവണ കേന്ദ്രമന്ത്രിയും കെപിസിസി പ്രസിഡന്റും എഐസിസി സെക്രട്ടറിയുമായ മുല്ലപ്പള്ളിക്ക് ഇനിയും അധികാരക്കൊതി തീര്‍ന്നില്ലേയെന്നും പോസ്റ്ററിലുണ്ട്. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ നിന്ന് പുറത്തുപോകാന്‍ കാരണക്കാരനായ മുല്ലപ്പള്ളി ഇനിയും വിശ്രമ ജീവിതം തുടരട്ടെയെന്നും പോസ്റ്ററിലുണ്ട്.മുതിർന്ന നേതാക്കളെയും സജീവമായി പരിഗണിച്ചുകൊണ്ടാണ് കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. മുല്ലപ്പള്ളിക്ക് പുറമെ, വി എം സുധീരൻ, കെ സുധാകരൻ എന്നിവരെയും രംഗത്തിറക്കാൻ കോൺഗ്രസിന് പദ്ധതിയുണ്ട്. എന്നാല്‍ താന്‍ മത്സരത്തിനില്ലെന്ന് സുധീരന്‍ വ്യക്തമാക്കിയിരുന്നു. 

Exit mobile version