Site icon Janayugom Online

മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദ് പാക്കിസ്ഥാന്റെ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്

മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദ് പാക്കിസ്ഥാന്റെ കസ്റ്റഡിയിലെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകളില്‍ സയീദ് 78 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനായി 7 ഭീകരർക്ക് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇയാൾ ശിക്ഷ അനുഭവിക്കുന്നത്.

2020 ഫെബ്രുവരി 12 മുതൽ ഫാഫിസ് സായീദ് പാകിസ്താൻ ഗവൺമെന്റിന്റെ കസ്റ്റഡിയിലാണ്. ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഏഴ് ഭീകരർക്ക് സാമ്പത്തിക സഹായങ്ങൾ നൽകിയ സായിദിന് 78 വർഷത്തെ കഠിന തടവാണ് വിധിച്ചിരിക്കുന്നത്.”- യുഎൻ സുരക്ഷാ സമിതിയുടെ പ്രസ്താവനയിൽ പറയുന്നു.

സയീദിനെ വിട്ടുനല്‍കണമെന്ന് നേരത്തെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങൾക്കുമിടയിൽ കുറ്റവാളികളെ കൈമാറാനുള്ള കരാറില്ലെന്നായിരുന്നു പാക്കിസ്ഥാൻ പ്രതികരണം. പണം കടത്തു കേസിലാണ് ഹാഫിസിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നതെന്നും പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് മുംതാസ് സഹ്റ പറഞ്ഞു.

ഐക്യരാഷ്ട്ര സംഘടനയുടെ ഭീകര പട്ടികയിൽപ്പെട്ടയാളാണ് ഹാഫിസ് സയീദ്. ഇങ്ങനെയുള്ളവരെ കൈമാറാൻ ഇന്ത്യയുമായി വ്യവസ്ഥയില്ലെന്നാണ് പാക്ക് വാദം.

Eng­lish Sum­ma­ry: Mum­bai attack mas­ter­mind Hafiz Saeed serv­ing 78-year jail term in Pakistan
You may also like this video

Exit mobile version