കാട്ടുകൊമ്പൻ പടയപ്പയും മൂന്ന് കൊമ്പന്മാരും മതപാടിലായതിനാല്‍ വനംവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. മൂന്നാറിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ക്കും, നാട്ടുകാര്‍ക്കുമാണ് വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ആനകള്‍ അക്രമകാരികളാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തുപോകാന്‍ പാടില്ലെന്നും പ്രകോപിപ്പിക്കുന്ന പ്രവര്‍ത്തികള്‍ ഉണ്ടാകരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി പടയപ്പ അക്രമകാരിയായി തുടരുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് മാട്ടുപ്പെട്ടിയില്‍ ഇറങ്ങിയ പടയപ്പ വഴിയോരക്കടകള്‍ തകര്‍ക്കുകയും പഴങ്ങളും പച്ചക്കറികളും എടുത്തുകഴിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും പടയപ്പ ജനവാസ മേഖലയില്‍ എത്തിയിരുന്നു. മൂന്നാര്‍ വട്ടക്കാട് ടവര്‍ ഭാഗത്താണ് ആനയെത്തിയത്.

