Site iconSite icon Janayugom Online

‘മ്യൂറിന്‍ ടൈഫസ്’; തിരുവനന്തപുരത്ത് ചെള്ള് പനിക്ക് സമാനമായ അപൂർവ രോഗം

തിരുവനന്തപുരത്ത് ചെള്ള് പനിക്ക് സമാനമായ ‘മ്യൂറിന്‍ ടൈഫസ്’ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നു വന്ന 75 വയസ്സുകാരനാണു രോഗബാധ. മ്യൂറിന്‍ ടൈഫസ് ബാക്ടീരിയ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി ഈഞ്ചയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രത്യേകതരം ചെള്ളിലൂടെയാണ് രോഗാണു പകരുന്നത്. സെപ്റ്റംബർ എട്ടിനാണ് ശരീര വേദനയും വിശപ്പില്ലായ്മയും തളർച്ചയും മൂലം ഇദ്ദേഹം ആശുപത്രിയിലെത്തിയത്. ആരോഗ്യനില വഷളായ രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റി.
തുടർന്ന് നടത്തിയ പരിശോധനകളിൽ കരളിന്റെയും കിഡ്നിയുടെയും പ്രവർത്തനം തകരാറിലാണെന്ന് കണ്ടെത്തി.

സാധാരണ കേരളത്തിൽ കണ്ടുവരുന്ന ചെള്ള്പനി അടക്കമുള്ളവയുടെ പരിശോധന ഫലങ്ങൾ നെഗറ്റീവായിരുന്നു. പിന്നാലെ സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് മ്യൂറിൻ ടൈഫസ് രോഗം സ്ഥിരീകരിച്ചത്. അതിഗുരുതാവസ്ഥയിലായിരുന്ന രോഗിയുടെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. എസ്പി മെഡ് ഫോർട്ട് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ സംഘം ഉൾപ്പെടുന്ന പ്രത്യേക മെഡിക്കൽ പാനലാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. 

Exit mobile version