Site icon Janayugom Online

പേന കൊണ്ട് മുസ്ലിങ്ങളെ നേരിടാനാകില്ല; അതിന് ആയുധം തന്നെ കൈയിലെടുക്കണം, കലാപാഹ്വാനവുമായി ഹിന്ദുത്വ നേതാക്കള്‍, വീഡിയോ

hindutwa

ഹിന്ദുക്കളെ സംരക്ഷിക്കണമെങ്കില്‍ ആയുധം കൈയില്‍ കരുതുക തന്നെ വേണമെന്ന് ഹിന്ദുത്വ നേതാവ്. മഹാരാഷ്ട്രയില്‍ വിശ്വ ഹിന്ദ് പരിഷദിന്റെ പരിപാടിക്കിടെ ഹിന്ദു പൂജാരി കാളിചരണ്‍ മഹാരാജാണ് മുസ്ലിങ്ങളെ ആക്രമിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയത്. ഹിന്ദുക്കളുടെ സംരക്ഷണത്തിനുവേണ്ടി ആയുധമെടുക്കേണ്ട കാലം അതിക്രമിച്ചുവെന്നും ഹിന്ദു ജാഗ്രണ്‍ മോചര്‍ച്ചയില്‍ പറഞ്ഞു. നിരവധി ഹിന്ദു സ്ത്രീകള്‍ മുസ്ലിങ്ങളുടെ ബലാത്സംഗത്തിനിരയായിട്ടുള്ളതായും അത് കശ്മീര്‍ ഫയല്‍സ് എന്ന സിനിമയില്‍ വ്യക്തമായിട്ട് പറയുന്നുണ്ടെന്നും കാലിചരണ്‍ പറയുന്നു. ഹിന്ദുക്കളോട് ആ സിനിമ കാണണമെന്ന് കാളീചരണ്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ രാജ്യങ്ങളില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്നും കാളീചരണ്‍ പറയുന്നു. പള്ളികളിലും മദ്രസകളിലും പൊലീസ് നടത്തിയ പരിശോധനയില്‍ എകെ 47 ഉള്‍പ്പെടെയുള്ള തോക്കുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കാളീചരണ്‍ ആരോപിച്ചു. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഞ്ച് ലക്ഷം ഹിന്ദു സ്ത്രീകളെ മുസ്ലീങ്ങള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും കാളീചരണ്‍ കൂട്ടിച്ചേര്‍ത്തു. മുമ്പ് ധര്‍മ്മ് സന്‍സദില്‍ സംസാരിക്കവെ മഹാത്മാ ഗാന്ധിജിയെ മോശമായി പറഞ്ഞതിനും വിദവേഷ പ്രസംഗം നടത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

അതിനിടെ ആയുധങ്ങള്‍ സൂക്ഷിച്ചുവെക്കാനുള്ളതല്ലെന്നും ആവശ്യത്തിന് ഉപയോഗിക്കണമെന്നും സുദര്‍ശന്‍ ടിവി എഡിറ്റര്‍ സുരേഷ് ചൗഹങ്കെ ആശാറാം ബാപ്പു ദിവസിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ പറഞ്ഞു. അതേസമയം ഇവര്‍ ആരാധിക്കുന്ന ആശാറാം ബാപ്പു, സ്ത്രീ പീഡനക്കേസില്‍ ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്.

Eng­lish Sum­ma­ry: Mus­lims can­not be fought with a pen; The Hin­dut­va leader called for a call to arms

You may also like this video

Exit mobile version