Site iconSite icon Janayugom Online

കലിപ്പില്‍ കലാപം; മെസിയെ കണ്ടത് മിന്നായം പോലെ; സ്റ്റേഡിയം തകര്‍ത്തു

ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയ അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഊഷ്മണള വരവേല്പാണ് നല്‍കിയത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലിറങ്ങിയ മെസിയെ വന്‍ സുരക്ഷയിലാണ് താമസകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. മെസിക്കൊപ്പം ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളുമുണ്ടായിരുന്നു. രാവിലെ 70 അടി ഉയരമുള്ള പ്രതിമ മെസി അനാവരണം ചെയ്തിരുന്നു. പൊലീസ് ഇടപെട്ടതിനാൽ വേദിയിലേക്കു നേരിട്ടെത്താതെ ഹോട്ടലിൽനിന്ന് ‘വെർച്വൽ’ ആയാണ് മെസി ഉദ്ഘാടനത്തിൽ പങ്കെടുത്തത്. എന്നാല്‍ ഇതിന് ശേഷം കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയ മെസി മടങ്ങിയ ശേഷം കലാപാന്തരീക്ഷമാണുണ്ടായത്.

മെസിയെ കാണാൻ ആവശ്യത്തിന് സമയം ലഭിച്ചില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം ആരാധകർ സ്റ്റേഡിയത്തിൽ പ്രതിഷേധിച്ചു. സീറ്റുകള്‍ തല്ലിത്തകര്‍ത്തും ഗ്രൗണ്ടിലേക്ക് കുപ്പികളും മാലിന്യങ്ങളും എറിഞ്ഞുമാണ് ആരാധകര്‍ പ്രതിഷേധിച്ചത്. സംഘാടകര്‍ ആരാധകരുടെ വികാരം മുതലെടുക്കുകയായിരുന്നെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലിറങ്ങിയ മെസി ആരാധകരെ അഭിവാദ്യം ചെയ്തെങ്കിലും പെട്ടെന്ന് മടങ്ങിയതും ഗ്രൗണ്ടിൽ രാഷ്ട്രീയക്കാരും നടന്മാരും നിറഞ്ഞതും ആരാധകരുടെ ചൊടിപ്പിച്ചു. 5,000 മുതൽ 25,000 രൂപ വരെ ടിക്കറ്റിന് മുടക്കിയാണ് ആരാധകര്‍ ലോക ചാമ്പ്യനെ കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്. എന്നാൽ ഇതിഹാസ താരത്തെ ഒരു നോക്ക് കാണാൻ പോലും സാധിച്ചില്ലെന്നാണ് ആരാധകരുടെ പരാതി.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. മോഹന്‍ ബഗാന്‍-ഡയമണ്ട് ഹാര്‍ബര്‍ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മെസി സ്റ്റേഡിയത്തിലെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മെസിയെ പിന്തുടരുന്നുണ്ടാരുന്നു. ഇതോടെ അക്ഷമരായ ആരാധകര്‍ പലതവണ മെസ്സിയെ സ്വതന്ത്രനാക്കാന്‍ ആവശ്യപ്പെട്ട് ആര്‍ത്തുവിളിച്ചെങ്കിലും കൂട്ടാക്കിയില്ല. സംഘാടകനായ സതാദ്രു ദത്തയും ബംഗാള്‍ മന്ത്രി അരൂപ് ബിശ്വാസും മെസിയുടെ കൂടെയുണ്ടായിരുന്നു.

11.15ഓടെ സ്റ്റേ­ഡിയ­ത്തി­ലെ­ത്തി­യ മെസി 10 മിനിറ്റകം തന്നെ മടങ്ങുകയും ചെയ്തു. തുടര്‍ന്ന് സ്റ്റേഡിയത്തില്‍ സംഘര്‍ഷമുണ്ടായതോടെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കും ബോളിവുഡ് താരം ഷാരൂഖ് ഖാനും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും സ്റ്റേഡിയത്തിനുള്ളിലേക്ക് കടക്കാന്‍ കഴിഞ്ഞിരുന്നില്ല. താല്‍ക്കാലിക കൂടാരങ്ങള്‍ സഹിതം ആരാധകര്‍ തകര്‍ത്തു. പിന്നാലെ സാഹചര്യം നിയന്ത്രണ വിധേയമാക്കാൻ പൊലീസ് ലാത്തിവീശി.

മാപ്പ് പറഞ്ഞ് മമത ബാനര്‍ജി

സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെ സംഘര്‍ഷാവസ്ഥയില്‍ മാപ്പുചോദിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രശ്നങ്ങൾ സംഘാടകർക്കു കൈകാര്യം ചെയ്യാൻ സാധിച്ചില്ലെന്നും സംഭവം അന്വേഷിക്കുമെന്നും മമത പ്രതികരിച്ചു. സാള്‍ട്ട്‌ ലേക്ക് സ്‌റ്റേഡിയത്തില്‍ കണ്ട മാനേജ്‌മെന്റ് വീഴ്ചയില്‍ അങ്ങേയറ്റത്തെ വേദനയും ദുഃഖവുമുണ്ട്. ലയണല്‍ മെസിയോടും എല്ലാ കായികപ്രേമികളോടും അദ്ദേഹത്തിന്റെ ആരാധകരോടും നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു’ — മമത പറഞ്ഞു. റിട്ടയേഡ് ജസ്റ്റിസ്, അഷിം കുമാർ റായുടെ നേതൃത്വത്തിലുള്ള സമിതി സ്റ്റേഡിയത്തിലുണ്ടായ സംഘര്‍ഷാവസ്ഥയില്‍ അന്വേഷണം നടത്തും. ബംഗാൾ ചീഫ് സെക്രട്ടറി, അഡിഷനൽ ചീഫ് സെക്രട്ടറി തുടങ്ങിയവരും സമിതിയിൽ അംഗമായിരിക്കും.

സംഘാടകന്‍ അറസ്റ്റില്‍

ലയണല്‍ മെസിയുടെ ഗോട്ട് ടു ടൂര്‍ സംഘാടകനായ സതാദ്രു ദത്തയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഡിയത്തിലെ സംഘര്‍ഷാവസ്ഥയ്ക്ക് പിന്നാലെയാണ് സതാദ്രുവിനെ അറസ്റ്റ് ചെയ്തത്. ടിക്കറ്റ് തുക ആരാധകര്‍ക്ക് തിരികെ നല്‍കുമെന്ന് സ­താദ്രു പറഞ്ഞതായി പശ്ചിമ ബംഗാള്‍ പൊലീസ് അറിയിച്ചു.

Exit mobile version