Site iconSite icon Janayugom Online

നാലുകൃഷ്ണമണികൾ

നിലച്ചുപോയ
ഘടികാരത്തിലേക്ക്
നോക്കിയവർ
മൗനം വായിക്കുന്നുണ്ട്
വെട്ടിത്തിരുത്തി
കണ്ണീരുപ്പ് പുരണ്ട
കടലാസുകൾ
നനഞ്ഞു കുതിർന്നിരിക്കുന്നു
കനലിൽ വാടിയെരിഞ്ഞ
സങ്കടചിന്തകളിൽ
ചൂടുപിടിച്ചിടിമുഴക്കങ്ങൾ
എല്ലാം ശരിയാകുമെന്ന
സാക്ഷ്യപ്പെടുത്തലുകൾ
പ്രണയം പൂത്തപ്പോൾ
ഭാവിയുടെ പെരുക്കങ്ങളിൽ
തളിർത്തവർ
ഉപ്പുകാറ്റിൽ പറന്നു പോകുന്ന
ജീവിതത്തിൽ
ഒടുക്കമുരുള വയ്ക്കാനെങ്കിലു
ഒരാൺതരിയില്ലെന്നു തപിച്ചവൾ
വാക്കിന്റെ പൂമരങ്ങൾ
വെയിൽ കൊണ്ടു വാടുന്നു
കൂടെയുണ്ടെന്ന
പ്രണയ നോട്ടങ്ങൾ
ദാമ്പത്യത്തിൽ
നാളുകൾക്കു മുന്നേ
പൊട്ടിത്തെറിച്ചു
ജീവൻ തുടിക്കാത്ത
ഗർഭപാത്രത്തെ പഴിച്ചയാളും
“നമുക്ക് രണ്ടു കുഞ്ഞുങ്ങൾ
ആദ്യത്തേത് മുറിവുകൾ
വീറാക്കുന്നോരാൺകുഞ്ഞ്
വേദനകളിലാഴത്തിലലിയാൻ
കരുത്തുള്ളൊരു പെൺകുഞ്ഞും”
ആകാശം പൂത്ത
സ്വപ്നങ്ങളിലെപ്പോഴോ മൊഴിമാറ്റങ്ങൾ
”നിന്നിലേക്കെന്നെ
ചേർത്തു മതിയായില്ലെന്നവനും”
‘നിന്റെ മിടിപ്പുകൾ കേട്ടുറങ്ങി
കൊതി തീർന്നില്ലന്നവളും’
എപ്പോഴോ പൊട്ടിപ്പിളർന്നു-
പോയൊരുന്മാദനോട്ടങ്ങളിൽ
പ്രതീക്ഷയുടെ ഉടലിറക്കങ്ങളിൽ
ആർത്തിപൂണ്ട കാലത്തിന്റെ
പ്രണയ ദൂരങ്ങൾ ബാക്കി വെച്ചത്
വേദനകളിലടർന്നു വീഴാൻ
കൊതിക്കാത്ത നാലു കൃഷ്ണമണികൾ 

Exit mobile version