നാഗ്പൂരിൽ ഉണ്ടായ വർഗീയ സംഘർഷത്തിൽ മുഖ്യപ്രതി പിടിയില്‍. ഫഹീം ഖാൻ എന്ന പ്രാദേശിക നേതാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഔറംഗസീബിന്റെ ശവകുടീരം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പിയും ബജരംഗ് ദള്ളും നടത്തിയ പ്രതിഷേധ പരിപാടികൾക്ക് പിന്നാലെയാണ് നാഗ്പൂരിൽ സംഘർഷങ്ങള്‍ക്ക് തുടക്കമായത്. പ്രതിഷേധ പരിപാടിക്കിടെ ഒരു സമുദായത്തെ അപമാനിക്കുന്ന നടപടി ഉണ്ടായെന്ന് അഭ്യൂഹം പരക്കുകയായിരുന്നു.
പിന്നാലെ ആൾക്കൂട്ടത്തെ വൈകാരികമായി ഇളക്കിവിട്ട് സംഘർഷത്തിലേക്ക് നയിച്ചത് ഫഹീം ഖാൻ ആണെന്നാണ് പൊലീസ് പറയുന്നത്. കേസിൽ ഇതിനോടകം 50ലേറെ പേർ അറസ്റ്റിലായിട്ടുണ്ട്. സംഘർഷങ്ങള്‍ക്കിടെ വനിതാ പൊലീസിനെ ലൈംഗീകമായി ഉപദ്രവിച്ചതായും കേസുണ്ട്. ഔറംഗസീബ് വിവാദത്തിൽ പക്ഷേ വിഎച്ച്പിഎയും ബജരംഗ് ദള്ളിനെയും തള്ളുകയാണ് ആർഎസ്എസ്. കലാപം സമൂഹത്തിന് നല്ലതല്ല. ഔറംഗസീബ് വിവാദത്തിന് ഇപ്പോൾ യാതൊരു പ്രസക്തിയും ഇല്ലെന്നും ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേദ്കർ പറഞ്ഞു. അതേസമയം നാഗ്പൂരിൽ പലയിടത്തും കർഫ്യൂ ഇപ്പോഴും തുടരുകയാണ്. കൂടുതൽ പൊലീസിനെ നിയോഗിച്ചു കനത്ത ജാഗ്രതയിലാണ് പ്രദേശം.

