Site iconSite icon Janayugom Online

ഹരിയാനയില്‍ നായബ് സിങ് സൈനി മന്ത്രിസഭ അധികാരമേറ്റു

ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സൈനി അധികാരമേറ്റു. പഞ്ച്കുളയിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള എന്‍ഡിഎ നേതാക്കള്‍ പങ്കെടുത്തു. ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ സത്യവാവചകം ചൊല്ലിക്കൊടുത്തു. ഇത് രണ്ടാം തവണയാണ് സൈനി മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്.

അനില്‍ വിജ്, കൃഷന്‍ ലാല്‍ പന്‍വാര്‍, റാവു നര്‍വീര്‍ സിങ്, ശ്രുതി ചൗധരി, ശ്യം ശിങ് റാണ ഉള്‍പ്പടെ 13 പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. വാല്‍മീകി ജയന്തിയായതിനാലാണ് പതിനേഴാം തീയതി ബിജെപി സത്യപ്രതിജ്ഞയ്ക്കായി തെരഞ്ഞെടുത്തത്. ഉത്തര്‍പ്രദേശ്, അസം, മേഘാലയ, ആന്ധ്രാപ്രദേശ് ഉള്‍പ്പെട എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, മുതിര്‍ന്ന ബിജെപി നേതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 90 ല്‍ 48 സീറ്റു‍ നേടിയാണ് ബിജെപി വിജയം നേടിയത്. ഹിസാര്‍ എംഎല്‍എ സാവിത്രി ജിന്‍ഡാല്‍ ഉള്‍പ്പെടെ മൂന്ന് സ്വതന്ത്രരും പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് 54 കാരനായ സൈനിയെ ബിജെപി നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തത്. . കുരുക്ഷേത്ര ജില്ലയിലെ ലദ്‌വ നിയമസഭാ സീറ്റില്‍ 16,054 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സൈനിയുടെ വിജയം.

Exit mobile version