Site iconSite icon Janayugom Online

നരേന്ദ്ര മോഡിക്കും രാഹുല്‍ ഗാന്ധിക്കും; കേരളനിന്ദയില്‍ ഒറ്റസ്വരം

കേരളത്തിനെതിരെ സംസാരിക്കുമ്പോൾ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കും രാഹുൽ ഗാന്ധിക്കും ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെയും സംസ്ഥാനം നേടിയ പുരോഗതിയെയും നുണകൾ കൊണ്ട് മൂടാൻ പ്രധാനമന്ത്രിയും പ്രധാന പ്രതിപക്ഷകക്ഷിയുടെ അഖിലേന്ത്യാ പ്രധാനിയും ഒരേമനസോടെ ശ്രമിക്കുന്ന വിചിത്ര പ്രതിഭാസമാണ് ഇപ്പോൾ കാണുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബിഹാറിനെപ്പോലെ അഴിമതിയാണ് കേരളത്തിൽ എന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആരോപിച്ചു. ഒറ്റയടിക്ക് രണ്ട് സംസ്ഥാനങ്ങളെ അപമാനിക്കുകയാണദ്ദേഹം. ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്നത് വിഖ്യാതമാണ്. ഈ അംഗീകാരം കേരളത്തിന് നൽകിയത് സെന്റർ ഫോർ മീഡിയാ സ്റ്റഡീസും ട്രാൻസ്‌പെരൻസി ഇന്റർനാഷണലും ലോക്കൽ സർക്കിൾസും ചേർന്ന് നടത്തിയ ഇന്ത്യാ കറപ്‌ഷൻ സർവേയാണ്. അതിനപ്പുറം എന്ത് ആധികാരിക റിപ്പോർട്ട് വച്ചാണ് പ്രധാനമന്ത്രി കേരളത്തെ അപമാനിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. 

എൽഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകൾക്കാണ് കേരളത്തിന്റെ അംഗീകാരം. അത് തിരിച്ചറിഞ്ഞാണ് കോൺഗ്രസും ബിജെപിയും ഒരുപോലെ പരിഭ്രമം പ്രകടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം 2019ലേതിന്റെ നേർ വിപരീതമായിരിക്കും. എല്ലാ മണ്ഡലങ്ങളിലെയും ജനങ്ങളുമായും പ്രവർത്തകരും നേതാക്കളുമായും സംവദിച്ചുള്ള പര്യടനത്തിൽ ലഭിക്കുന്ന വ്യക്തമായ ചിത്രം ഇതാണ്. കേരളത്തിൽ നിന്ന് ഒന്നും ലഭിക്കാനില്ല എന്ന തിരിച്ചറിവ് സൃഷ്ടിക്കുന്ന വെപ്രാളവും നിരാശയുമാണ് തെറ്റായ കാര്യങ്ങൾ പറയാൻ ബിജെപിക്കും പ്രധാനമന്ത്രിക്കും പ്രേരണയാകുന്നത്. അതേ ദയനീയതയാണ് രാഹുൽ ഗാന്ധിയുടെയും പ്രശ്നം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹം കേരളത്തിൽ വന്ന് മത്സരിച്ചു. ആ ഘട്ടത്തിൽ ജനങ്ങളിൽ ചില തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. ജനങ്ങൾക്ക് യഥാർത്ഥ സ്ഥിതി പെട്ടെന്ന് തന്നെ തിരിച്ചറിയാനായി. അതുകൊണ്ട് തുടർന്ന് നടന്ന ഒരു തെരഞ്ഞെടുപ്പിലും കോൺഗ്രസ് പച്ചപിടിച്ചില്ല. 

മൂന്നുകൂട്ടരുടെ കടന്നാക്രമണങ്ങളെ നേരിട്ടും അതിജീവിച്ചുമാണ് എൽഡിഎഫ് സംസ്ഥാനത്ത് ജനങ്ങളുടെ അംഗീകാരം നേടുന്നത്. കേന്ദ്ര സർക്കാരും സംഘ്പരിവാറും ഒന്നാമത്തേത്. അവരോട് തോൾചേർന്ന് ഇടതുപക്ഷത്തെയും നാടിനെയും ആക്രമിക്കുന്ന യുഡിഎഫ് അടുത്തത്. വ്യാജ പ്രചാരണങ്ങളും ഇടതുവിരുദ്ധതയും തമസ്കരണ തന്ത്രവും കൈമുതലാക്കിയ വലതുപക്ഷ മാധ്യമങ്ങൾ മൂന്നാമത്തേത്. ഈ ത്രികക്ഷി മുന്നണി ഉയർത്തുന്ന ഏതു ഭീഷണിയെയും നേരിട്ട് അത്യുജ്വല വിജയം നേടാൻ എൽഡി എഫിന് കേരളത്തിന്റെ പൂർണ പിന്തുണയുണ്ട് എന്ന് ആവർത്തിച്ചു തെളിയിക്കുന്ന വോട്ടെടുപ്പാണ് 26ന് നടക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃശൂർ പൂരം വിഷയം ഗൗരവമായി കാണും. തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ സർക്കാരിന്റെ ഇടപെടലുകൾക്ക് പല പരിമിതികളും ഉണ്ട്. ഇത് സംബന്ധിച്ച് ഡിജിപിയോട് ഇടപെട്ട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Summary:Narendra Modi and Rahul Gand­hi; One voice in Ker­ala’s criticism
You may also like this video

Exit mobile version