Site icon Janayugom Online

നാട്ടു നാട്ടു ഓസ്കാര്‍ ക്രെഡിറ്റും മോഡിക്കോ?

രാജ്യസഭയില്‍ മന്ത്രി പിയൂഷ് ഗോയലിന്റെ 

എഫ്ബി പോസ്റ്റ് ചര്‍ച്ചയാക്കി മല്ലികാർജുൻ ഖാർഗെ

അവകാശവാദങ്ങളും വീരവാദങ്ങളും പതിവാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ തകര്‍പ്പന്‍ പ്രസംഗവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍. ഓസ്കാറില്‍ ഇന്ത്യ തിളങ്ങിയത് നരേന്ദ്രമോഡിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്ന് പറയരുതെന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം. രാജ്യസഭയില്‍ പ്രസംഗിക്കവെയാണ് മല്ലികാർജുൻ ഖാർഗെ മോഡിയെ കളിയാക്കിയത്. ആര്‍ആര്‍ആര്‍ സിനിമയിലെ ‘നാട്ടു നാട്ടു’ ഗാനവും ‘ദി എലിഫന്റ് വിസ്‌പറേഴ്‌സ്’ എന്ന ഹ്രസ്വ ഡോക്യുമെന്ററിയും ഓസ്കാര്‍ നേടിയതിനെ പ്രശംസിച്ചായിരുന്നു ഖാര്‍ഗെയുടെ തുടക്കം. വിജയികളുടെ ദക്ഷിണേന്ത്യാ ബന്ധം ചൂണ്ടിക്കാണിച്ച ഖാര്‍ഗെ, അവരെ അഭിനന്ദിച്ചു. ഇത് ഇന്ത്യക്ക് അഭിമാനകരമാണെന്നും പറഞ്ഞു.

‘ഓസ്‌കാറിൽ ഇന്ത്യ നേടിയ ഇരട്ട വിജയത്തിന് നന്ദി. ഞങ്ങൾ വളരെ അഭിമാനിക്കുന്നു, പക്ഷേ എന്റെ ഒരേയൊരു അഭ്യർത്ഥന ഓസ്കാറിന്റെ ക്രെഡിറ്റ് ഭരണകക്ഷി എറ്റെടുത്ത് ‘ഞങ്ങൾ സംവിധാനം ചെയ്തു, ഞങ്ങൾ എഴുതി, മോഡിജി നിർദ്ദേശിച്ചു’ എന്ന് പറയരുത്’. ഖാർഗെയുടെ വാക്കുകളില്‍ പ്രതിപക്ഷ നിരയിലും ട്രഷറി ബെഞ്ചിലും ചിരി പടർത്തി. രാജ്യസഭാ ചെയർമാനും ഉപാധ്യക്ഷനുമായ ജഗ്ദീപ് ധൻഖറും സഭാനേതാവ് പിയൂഷ് ഗോയലും വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറും ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവും ഉള്‍പ്പെടെ ചിരിച്ചു.

‘രാജ്യസഭാ നോമിനേഷനുകൾ — പ്രധാനമന്ത്രിയുടെ ഓഫീസിനുള്ള ഓസ്കാർ’ എന്ന കഴിഞ്ഞ ദിവസത്തെ മന്ത്രി പിയൂഷ് ഗോയലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഖാര്‍ഗെ എടുത്തുപറഞ്ഞു. അഭിമാനകരമായ ഓസ്കാര്‍ അവാർഡും രാജ്യസഭയിലേക്കുള്ള പ്രധാനമന്ത്രിയുടെ നോമിനേറ്റഡ് അംഗങ്ങളെ തിരഞ്ഞെടുപ്പും തമ്മിൽ സമാനതയുണ്ടോ എന്ന് സംശയിച്ചുപോകുന്നതായും ഖാര്‍ഗെ കളിയാക്കി.

 

2022ൽ ഉപരിസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടവരിൽ ആർആർആറിന്റെ തിരക്കഥാകൃത്ത് വി വിജയേന്ദ്ര പ്രസാദും ഉൾപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. ‘കഴിഞ്ഞ വർഷം, പ്രധാനമന്ത്രി മോഡി ജി അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിയുകയും അദ്ദേഹത്തിന്റെ കൃതികൾ ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തെ പ്രദർശിപ്പിക്കുകയും ആഗോളതലത്തിൽ അടയാളപ്പെടുത്തുകയും ചെയ്തു’. ഇന്ന് ‘നാട്ടു നാട്ടു’ എന്ന ഒറിജിനൽ ഗാനത്തിന് ഓസ്കാർ നേടിയതിലൂടെ ആർആർആറും വിജയേന്ദ്രപ്രസാദും ആഗോള ശ്രദ്ധാകേന്ദ്രമായി. ഇത് പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പിന്റെ ആഗോള അംഗീകാരമാണ്’ എന്നാണ് ഗോയൽ ഫേസ്ബുക്കില്‍ കുറിച്ചത്.

ഈ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയുടെ രാജ്യസഭാ പ്രസംഗം. മോഡിക്കെതിരെയുള്ള രാഷ്ട്രീയ ആക്ഷേപ കമന്റ് എന്ന നിലയിലാണ് ഖാര്‍ഗെയുടെ പ്രസംഗത്തെ ആദ്യം ശ്രവിച്ചത്. എന്നാല്‍ ഗോയലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ഉദ്ദരിച്ചതോടെ ക്രെഡിറ്റ് തട്ടിയെടുക്കല്‍ പദ്ധതിയും ഇതിനിടെ നടന്നതെന്നായി വിലയിരുത്തലുകള്‍.

Eng­lish Sam­mury: indias oscar win please dont bjp take cred­it- mallikar­jun kharge  said

 

Exit mobile version