Site iconSite icon Janayugom Online

നീറ്റ് പരീക്ഷ വിവാദം: നാഷണല്‍ ടെസ്റ്റിംങ് ഏജന്‍സിയോട് വിശദീകരണം തേടി സുപ്രീംകോടതി

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പരീക്ഷ നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിംങ് ഏജന്‍സിയോട് (എന്‍ടിഎ ) വിശദീകരണം തേടി സുപ്രീംകോടതി. ആരോപണങ്ങള്‍ പരീക്ഷയുടെ പവിത്രതയെ ബാധിച്ചുവെന്നും വിഷയത്തില്‍ കൃത്യമായ വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി പറഞ്ഞു. എന്നാല്‍ പ്രവേശന നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാനും നിര്‍ദ്ദേശമുണ്ട്.

നടത്തിപ്പുകാരായ നഷണല്‍ ടെസ്റ്റിംങ് ഏജന്‍സിക്കൊപ്പം കേന്ദ്രസര്‍ക്കാരിനും നോട്ടീസ് അയയ്ക്കും.നീറ്റ് യുജി പരീക്ഷയുടെ ഫലം വരുന്നതിനു മുമ്പ് നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ നടപടി. നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതായി വിദ്യാർഥികൾ ആരോപിച്ചിരുന്നു. തുടർന്ന് വിദ്യാർഥികൾ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. പരീക്ഷാഫലം വന്നതിനു ശേഷവും വിവാദം ശക്തമായിരുന്നു.

67 പേർക്ക് ഒന്നാം റാങ്കും ഏതാനും വിദ്യാർഥികൾക്ക് മുഴുവൻ മാർക്കിനടുത്തും ലഭിച്ചു. കൂടാതെ ഹരിയാനയിലെ ​6 സെന്ററുകളിൽ പരീക്ഷയെഴുതിയ വിദ്യാർഥികൾക്കാണ് കൂടുതൽ മാർക്ക് ലഭിച്ചത്. ഇതോടെ പ്രതിഷേധം ശക്തമായിരുന്നു. കൂടുതൽ ഹർജികൾ പരീക്ഷാഫലം പുറത്തുവന്നതിനു ശേഷം സുപ്രീംകോടതിയിലെത്തിയിരുന്നു. 

ജസ്റ്റിസുമാരായ വിക്രം നാഥും അഹ്സാനുദ്ദീൻ അമാനത്തുള്ളയുമടങ്ങുന്ന ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്. പരീക്ഷയുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ ഉയർന്നപ്പോൾ പരാതികൾ പരിശേധിക്കാനായി ഒരു ഉന്നതാധികാര സമിതിയെ എൻടിഎ ചുമതലപ്പെടുത്തിയിരുന്നു. സമിതിയുടെ നിർദേശങ്ങൾക്കനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നായിരുന്നു എൻടിഎ പത്രസമ്മേളനത്തിൽ അറിയിച്ചത്.മെയ് അഞ്ചിനാണ് നീറ്റ് യുജി പരീക്ഷ നടന്നത്. ജൂൺ നാലിന് ഫലം പ്രഖ്യാപിച്ചു. 

Eng­lish Summary:
NEET exam con­tro­ver­sy: Supreme Court seeks expla­na­tion from Nation­al Test­ing Agency

You may also like this video:

Exit mobile version