Site iconSite icon Janayugom Online

നീട്ടിക്കൂവൽ

സ്നേഹം പരസ്പരം
കെട്ടിപ്പിടിച്ചുറങ്ങിയ
കിടക്കവിരി ഊഷരക്കൈകൾ
കുടഞ്ഞ് വിരിയ്ക്കുന്നു
താഴെ വീണ് ചിതറി തെറിച്ചു പോയി
നനുത്ത ഉമ്മകളുടെ കണ്ണാടി ചില്ലുകൾ
ബൗൺസ് ചെയ്തുപോയ
ദേഹചൂടിന്റെ ഉഷ്ണഗ്രിപ്പുള്ള ബോളുകൾ
സ്നേഹ കസ്തൂരി
മണം പരക്കുന്ന
ഹൃദയത്തിന്റെ ഈത്താ വാറ്റലുകൾ
തലക്കനമില്ലാതെ
നാം തലവച്ച തലയണയുടെ
നെഞ്ചിടിപ്പ് ഈരടികൾ
ഇവയൊക്കെയും
ഈ സമ്മർദലോകം
ഊതി നിറച്ച ബലൂണുകളിൽ
കാറ്റത്ത് ഉയർന്നു പറക്കുന്നുണ്ട്
തിരികെ വരാൻ കഴിയാത്ത അത്ര ദൂരത്ത്
എങ്കിലും തോൽക്കുവതെങ്ങനെ?
ഗാഢനിദ്രയിലായ മാനവികസങ്കല്പങ്ങളെ
വിളിച്ചുണർത്താൻ വേണ്ടിയിട്ടെങ്കിലും,
ഈ കവിത കൊണ്ട്
ഹൃദയപക്ഷ പൂവൻകോഴികളെ
കൂടു തുറന്നു വിടണം
ഏറെ സ്വാതന്ത്ര്യത്തോടെ
സർവദിക്കും കേൾക്കുമാറ് അതൊന്ന്
നീട്ടി കൂകട്ടെ

Exit mobile version