Site iconSite icon Janayugom Online

ഭാഗ്യക്കുറി സമ്മാനം വേഗത്തിലാക്കാന്‍ നൂതന സംവിധാനം വരുന്നു

ലോട്ടറി സമ്മാന വിതരണം അതിവേഗത്തിലാക്കാൻ പുതിയ നടപടികളുമായി സംസ്ഥാന ലോട്ടറി വകുപ്പ് രംഗത്ത് ഇറങ്ങുന്നു. നൂതന രീതിയിലുളള സ്കാനിംഗ് മെഷീനുകൾ വകുപ്പിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന ലോട്ടറി വകുപ്പ്.ഒപ്പം സമ്മാന ഘടനയിലും സമഗ്രമായ മാറ്റങ്ങള്‍ വരുത്തും. നൂതന മെഷീൻ എ ടി എമ്മിന്റെ മാതൃകയിലുള്ളതാണ്. ഈ മെഷീനുകൾ വൈകാതെ ലോട്ടറി വകുപ്പിന്റെ ജില്ലാ ഓഫീസുകളിൽ സ്ഥാപിക്കും. ഒരു ദിവസം മാത്രം ഏകദേശം 3 ലക്ഷം സമ്മാന ടിക്കറ്റുകൾ സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള ലോട്ടറി ഓഫീസുകളിൽ എത്തുന്നുണ്ടെന്നാണ് കണക്ക്.

രാവിലെ തന്നെ ഏജന്റുമാർ നേരിട്ടെത്തി ഓഫീസുകളിൽ നിന്ന് ടോക്കൺ എടുത്ത് ക്യൂ നിന്നാണ് ടിക്കറ്റുകൾ തിരികെ ഏൽപ്പിച്ച് സമ്മാന അർഹമായ ടിക്കറ്റുകളുടെ തുക കൈപ്പറ്റുന്നത്. ടിക്കറ്റിലെ ക്യു ആർ കോഡ് സ്കാൻ ചെയ്ത് വൗച്ചർ എഴുതി തുക കൈമാറുമ്പോൾ ഒരുപാട് സമയം പാഴാകുന്നുണ്ട്. ഇത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും ഇടവെച്ചിരുന്നു. പതിനായിരക്കണക്കിന് ടിക്കറ്റുമായാണ് വലിയ ഏജന്റുമാർ എത്തുന്നത്. ഇത് ഓരോന്നായി സ്കാൻ ചെയ്യുകയെന്നത് തന്നെ മണിക്കൂറുകൾ നീണ്ടു പോകുന്ന ജോലിയാണ്.

മെഷീനുകൾ സ്ഥാപിച്ചാൽ ഈ കാലതാമസം ഒഴിവാക്കാനാകുമെന്ന് ലോട്ടറി വകുപ്പ് കണക്ക് കൂട്ടുന്നു. ഇത് ഏജന്റുമാർക്കും ലോട്ടറി ജീവനക്കാർക്കും വലിയ സഹായകരമാകുമെന്നും അധികൃതർ പറയുന്നുണ്ട്. നൂതന മെഷീനിൽ നോട്ടെണ്ണൽ മെഷീൻ പോലെ ടിക്കറ്റുകൾ നിക്ഷേപിക്കാനുള്ള സൗകര്യമാണുള്ളത്. അതിവേഗം ക്യൂ ആർ കോഡ് റീഡ് ചെയ്ത് വിവരങ്ങൾ ലഭ്യമാകും. എത്ര മെഷീൻ ഒരു ഓഫീസിലേയ്ക്ക് വേണം എന്നത് അടക്കമുള്ള വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. പദ്ധതിക്കാവശ്യമായ തുകയെ സംബന്ധിച്ചും അന്തിമതീരുമാനത്തിൽ എത്തേണ്ടതുണ്ട്.

അതേ സമയം ലോട്ടറി സമ്മാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കലും ലോട്ടറി വകുപ്പിന്റെ പരിഗണനയിലുണ്ട്. നിലവിൽ 100 രൂപയാണ് ഏറ്റവും ചെറിയ സമ്മാനം. ഇത് 40, 50 രൂപയാക്കി മാറ്റാനും ആലോചന നടക്കുന്നുണ്ട്. ബമ്പർ ഒഴികെയുള്ള ടിക്കറ്റുകളുടെ നിലവിലെ വില 40, 50 രൂപയാണ്. ടിക്കറ്റിന്റെ വില ഏറ്റവും ചെറിയ സമ്മാനമാക്കി മാറ്റുന്നതോടെ ലോട്ടറി ഓഫീസുകളുടെ ജോലിയും വർദ്ധിക്കും. ഇതും കണക്കിലെടുത്താണ് പുതിയ മെഷീനുകൾ വാങ്ങുന്നതെന്നും അധികൃതർ വ്യക്തമാക്കി. എല്ലാ ജില്ലാ ഓഫീസുകളിലും ലോട്ടറി ഡയറക്ടറേറ്റിലും മെഷീൻ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

 

Eng­lish Sam­mury: Inno­v­a­tive sys­tem is com­ing to speed up lot­tery prize

 

Exit mobile version