Site icon Janayugom Online

പുതിയ വന്ദേഭാരത്: പ്രതീക്ഷയോടെ കോട്ടയം

പുതുതായി കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് കോട്ടയം വരെ എത്തുമോ എന്നതിൽ ഉടന്‍ തീരുമാനമുണ്ടാകും. മംഗലാപുരം-കൊച്ചി റൂട്ടിൽ തുടക്കത്തിൽ എട്ട് റേക്കുകളുമായി ആരംഭിക്കുന്ന പുതിയ സർവീസ് കോട്ടയം വരെ ദീർഘിപ്പിക്കണമെന്ന നിർദേശം പരിഗണനയിലാണ്. ഇതിനായി കേന്ദ്ര റെയിൽമന്ത്രാലയത്തിനും റെയിൽവേ ബോർഡിനും നിവേദനം നൽകിയിരുന്നു. കൊച്ചിയിൽ നിന്ന് കോട്ടയത്തെത്താൻ 50 മിനിറ്റേ അധികമായി ആവശ്യമുള്ളുവെന്നും ഒട്ടേറെ യാത്രക്കാർക്ക് പ്രയോജനപ്പെടുമെന്നും തോമസ് ചാഴികാടന്‍ എംപി കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ട്. 

കോട്ടയത്ത് ഒന്ന് എ, മൂന്ന് പ്ലാറ്റ്ഫോമുകൾ നിലവിൽ തിരക്കില്ലാതെ കിടക്കുകയാണ്. ശുചീകരണത്തിന് സൗകര്യമുണ്ട്. ക്ലീനിംഗ് ചുമതല വന്ദേഭാരതിലെ ജീവനക്കാർക്കായതിനാൽ അധികച്ചെലവുമില്ല. കേരളത്തിന് അനുവദിക്കുന്ന രണ്ടാം വന്ദേഭാരത് എക്സ്പ്രസ് പാലക്കാട് ഡിവിഷനാണ് റെയിൽവേ കൈമാറുന്നത്. അറ്റകുറ്റപ്പണികൾക്കുള്ള സൗകര്യം മംഗലാപുരത്തും. പുതിയ വണ്ടി തിരുവനന്തപുരം വരെ നീട്ടാനും കോട്ടയത്തും ചെങ്ങന്നൂരിലും സ്റ്റോപ്പ് അനുവദിക്കാനും എംപി നിവേദനത്തിൽ ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകൾ റെയിൽവേ അറിയിച്ചിട്ടുണ്ട്. 

ചുരുങ്ങിയത് കോട്ടയംവരെയെങ്കിലും ഓടിക്കണമെന്ന നിർദേശത്തിന് പച്ചക്കൊടി ഉയരുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള വന്ദേഭാരതിലെ 10 ശതമാനം യാത്രക്കാരും കോട്ടയത്തുനിന്നാണെന്നതും അനുകൂലഘടകമായി റെയിൽവേ കാണുന്നു. എറണാകുളം സൗത്ത് സ്റ്റേഷനിൽ ഇപ്പോൾത്തന്നെ ഉൾക്കൊള്ളാൻ സാധിക്കാത്ത വിധം ട്രെയിനുകൾ നിർത്തുന്നുണ്ട്. ഇതുകൂടി പരിഗണിക്കുമ്പോൾ കോട്ടയത്തിനു സാധ്യത കൂടുന്നു. ഇരട്ടപ്പാത നവീകരണത്തിന്റെ ഭാഗമായി കോട്ടയത്ത് നിലവിലുള്ള അഞ്ചു പ്ലാറ്റ്ഫോമുകളിലും വെള്ളം നിറയ്ക്കാൻ സൗകര്യവുമുണ്ട്. അതേ സമയം നിലവിൽ കോട്ടയത്തുനിന്നു പാസഞ്ചർ ട്രെയിനുകളേ സർവീസ് നടത്തുന്നുള്ളൂ. നേരത്തേ പാസഞ്ചറായി ഓടിയ കോട്ടയം- നിലമ്പൂർ ട്രെയിൻ എക്സ്പ്രസായി ഉയർത്തിയതോടെ പേരിന് ഒരു എക്സ്പ്രസും കോട്ടയത്തുനിന്നുണ്ട്. എറണാകുളം വരെ നിലവിൽ എത്തുന്ന ഡൽഹി, പാറ്റ്ന, ബംഗളൂരു, ഹൗറ ട്രെയിനുകൾ കോട്ടയം വരെ നീട്ടിയാൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലയൽനിന്നുള്ള യാത്രക്കാർക്ക് പ്രയോജനപ്പെടും. 

Eng­lish Summary:New Van­deb­harat: Kot­tayam with hope
You may also like this video

Exit mobile version