പ്രസവത്തില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. ഡോ. ബിന്ദു സുന്ദറിനെതിരെയാണ് റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നംഗ സംഘമാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.
37 കാരിയായ നിരഞ്ജനക്കാണ് കുഞ്ഞിനെ നഷ്ടമായത്. അമ്മക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നിട്ടും സിസേറിയൻ ചെയ്യാനുള്ള തീരുമാനമെടുക്കാൻ ഡോക്ടർ വൈകി. വാക്വം ഉപയോഗിച്ച ശേഷമാണ് സിസേറിയനിലേക്ക് പോകാൻ തീരുമാനിച്ചത്. ഇത് ഒഴിവാക്കാമായിരുന്നു എന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. കുട്ടിക്ക് വളർച്ച കുറവായിരുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി അന്വേഷണ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറും.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ചൊവാഴ്ചയാണ് നിരഞ്ജനയുടെ പ്രസവം നടന്നത്. പുലർച്ചെ വേദന തുടങ്ങിയിട്ടും വൈകീട്ടോടെയാണ് ഓപ്പറേഷൻ നടപടികൾ തുടങ്ങിയത്. ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധിച്ചതോടെ ഡോ. ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തിരുന്നു.

