Site icon Janayugom Online

ന്യൂസ് ക്ലിക്ക് അറസ്റ്റ്; എഫ്ഐആര്‍ അസാധു, ആരോപണം അടിസ്ഥാനരഹിതം

മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിനെതിരെ ഡല്‍ഹി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) അസാധുവും ആരോപണങ്ങള്‍ വ്യാജവുമെന്ന് ന്യൂസ് ക്ലിക്ക്. അടിസ്ഥാനരഹിതമായ ആരോപണം ഉയര്‍ത്തി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം തടയാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നതെന്നും ന്യൂസ് ക്ലിക്ക് പ്രസ്താവനയില്‍ പറയുന്നു. യുഎപിഎ അടക്കമുള്ള കരിനിയമം പ്രകാരമുള്ള എഫ്ഐആറില്‍ പറയുന്ന വിവരങ്ങള്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രമുള്ളതാണ്. ചൈനീസ് സാമ്പത്തിക സഹായം സ്വീകരിച്ച് ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണം കെട്ടിച്ചമച്ചതാണ്. ചൈനീസ് കമ്പനികളില്‍ നിന്നോ, ചൈനീസ് ബന്ധമുള്ള വ്യക്തികളില്‍ നിന്നോ ഇതുവരെ സ്ഥാപനം സാമ്പത്തികസഹായം സ്വീകരിച്ചിട്ടില്ല. രാജ്യത്ത് കലാപം സൃഷ്ടിക്കാനോ അഖണ്ഡത തകര്‍ക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ല. 

സ്ഥാപനം ഇതുവരെ പ്രസിദ്ധീകരിച്ച മുഴുവന്‍ വാര്‍ത്തകളും ആര്‍ക്കും പരിശോധിക്കാവുന്നതാണ്. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനത്തെയും പ്രവര്‍ത്തകരെയുമാണ് കള്ളക്കേസ് ചുമത്തി ജയിലില്‍ അടച്ചിരിക്കുന്നത്. രാജ്യത്തെ നീതിന്യായവ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസം പുലര്‍ത്തുന്ന സ്ഥാപനത്തെ സമൂഹത്തിന് മുന്നില്‍ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരും അന്വേഷണ ഏജന്‍സികളും നടത്തി വരുന്നതെന്നും സത്യം വൈകാതെ എല്ലാവര്‍ക്കും ബോധ്യമാകുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ പൗരനും ചൈനീസ് ബന്ധവുമുള്ള നെവില്ലെ റോയ് സിങ്കമെന്ന വ്യക്തിയില്‍ നിന്ന് മാധ്യമസ്ഥാപനം വിദേശപണം സ്വീകരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് കഴിഞ്ഞ തിങ്കളാഴ്ച ന്യൂസ് ക്ലിക്കില്‍ ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തി എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്ത, എച്ച്ആര്‍ വിഭാഗം മേധാവി അമിത് ചക്രവര്‍ത്തി എന്നിവരെ അറസ്റ്റ് ചെയ്തത്. 

Eng­lish Sum­ma­ry: News Click Arrest; FIR invalid, alle­ga­tion baseless

You may also like this video

Exit mobile version