Site icon Janayugom Online

സത്യവാങ്മൂലം സമര്‍പ്പിച്ചില്ല; കേന്ദ്ര സര്‍ക്കാരിന് പിഴയിട്ട് സുപ്രീംകോടതി

അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന മാര്‍ഗനിര്‍ദ്ദേശം സത്യവാങ്മൂലമായി നല്‍കാന്‍ വിസമ്മതിച്ച കേന്ദ്ര സര്‍ക്കാരിന് പിഴയിട്ട് സുപ്രീം കോടതി. ജസ്റ്റിസുമാരായ എസ് കെ കൗള്‍, എ എസ് ഓകെ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിന് 25,000 രൂപ പിഴ ചുമത്തിയത്.

അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുക്കുന്ന വ്യക്തികളുടെ ഇലക്ട്രോണിക്, ഡിജിറ്റല്‍ ഉപകരണങ്ങളുടെ കാര്യത്തില്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ പശ്ചാത്തലത്തിലാണ് പിഴ. ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ കോടതി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പരിഗണിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

ഹര്‍ജിയില്‍ ശരിയായവിധം പുതിയ എതിര്‍ സത്യവാങ്മൂലംസമര്‍പ്പിക്കാനുള്ള കോടതി നിര്‍ദ്ദേശം സര്‍ക്കാര്‍ മാനിക്കാതിരുന്നതാണ് പിഴ ചുമത്താന്‍ കാരണമായത്. രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും ബെഞ്ച് ഉത്തരവായി. ഇതിനു മുന്നേ പിഴത്തുക ഒടുക്കണമെന്ന നിബന്ധനയും കോടതി മുന്നോട്ടു വച്ചിട്ടുണ്ട്. കേസ് വരുന്ന മാസം അഞ്ചിലേക്ക് മാറ്റിവച്ചു. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള പൊലീസും മറ്റ് അന്വേഷണ ഏജന്‍സികളും പിടിച്ചെടുക്കുന്ന ഇലക്ട്രോണിക്, ഡിജിറ്റല്‍ ഉപകരണങ്ങളുടെ പരിശോധന, സൂക്ഷിക്കല്‍, അതിലെ ഉള്ളടക്കം സംരക്ഷിക്കല്‍, പിടിച്ചെടുക്കാനുള്ള നടപടി ക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്ന് ഹര്‍ജി ആവശ്യപ്പെടുന്നു.

Eng­lish Summary:No affi­davit filed; The Supreme Court fined the cen­tral government
You may also like this video

Exit mobile version