Site icon Janayugom Online

നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരോട് വിട്ടുവീഴ്ചയില്ല: ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി

ലഹരി ഉപയോഗിച്ചും അമിതമായും അശ്രദ്ധയിലും വാഹനങ്ങൾ ഓടിച്ച് അപകടം വരുത്തുന്ന ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ആറുമാസത്തിനകം ലൈസൻസ് പുതുക്കി നൽകുന്ന പതിവ് തുടരില്ല. ഇതിന് നിബന്ധന കർശനമാക്കി. എടപ്പാൾ മോട്ടോർ വാഹന വകുപ്പിന്റെ പരിശീലന കേന്ദ്രത്തിൽ മൂന്ന് ദിവസംപരിശീലനം നേടണം. മൂന്നു ദിവസം അപകട ചികിത്സ നടത്തുന്ന ടോമാ കെയർ സംവിധാനമുള്ള ആശുപത്രികളിൽ സാമൂഹിക പ്രവർത്തനം നടത്തണം. ഇങ്ങനെ മനോഭാവത്തിൽ മാറ്റം വരുത്തുകയും പരിശീലനം നേടുകയും ചെയ്ത ശേഷം മാത്രമേ ലൈസൻസ് പുനസ്ഥാപിക്കുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.
ടൂറിസ്റ്റ് ബസ്സുകളുടെ യൂണിഫോം കളർ കോഡില്‍ തീരുമാനം ഉടന്‍ നടപ്പാക്കിയത് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണെന്നും മന്ത്രി വ്യക്തമാക്കി. ഫിറ്റ്നസ് സമയത്തിനകം മാറ്റുകയെന്ന ഉദാരമായ സമീപനമായിരുന്നു സർക്കാർ സ്വീകരിച്ചത്. വാഹന പരിശോധന താത്ക്കാലികമായിരിക്കില്ല, കർശനമായ തുടർച്ചയായ പരിശോധന തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, യൂണിഫോം കളർകോഡില്ലാത്ത ടൂറിസ്റ്റ് ബസ്സുകൾ പിടിച്ചെടുക്കുമെന്നും സമയം നീട്ടി ആവശ്യപ്പെട്ട് വാഹന ഉടമകൾക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും മന്ത്രി അറിയിച്ചു. വാഹനങ്ങൾ നിയമം ലംഘിച്ചാൽ പരിശോധിക്കേണ്ട ഉദ്യോഗസ്ഥന് കൂടി ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: No con­ces­sions to dri­vers who vio­late the law: Min­is­ter to can­cel licences

You may like this video also

Exit mobile version