Site iconSite icon Janayugom Online

‘മുട്ടക്കറി വേണ്ട, മുട്ടയും ഗ്രേവിയും മതി’; ഹോട്ടലുടമയെയും ജീവനക്കാരിയെയും ആക്രമിച്ച് യുവാക്കള്‍

ഹോട്ടലില്‍ മുട്ടക്കറിയെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അടുക്കളയില്‍ അതിക്രമിച്ചു കയറി കടയുടമയെയും ജോലിക്കാരിയെയും ആക്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍. കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാര്‍ഡ് മരുത്തോര്‍വട്ടം കൊച്ചുവെളി വീട്ടില്‍ അനന്തു (27), ഗോകുല്‍ നിവാസില്‍ കമല്‍ ദാസ് (25) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്.
ചേര്‍ത്തല പോറ്റിക്കവലയ്ക്ക് സമീപമുള്ള ഹോട്ടലില്‍ ഞായറാഴ്ച വൈകീട്ടായിരുന്നു അക്രമസംഭവം. 

മുട്ടക്കറിക്ക് വിലതിരക്കിയപ്പോള്‍ 30 രൂപയാണെന്ന് ഹോട്ടല്‍ ഉടമ പറഞ്ഞു. മുട്ട മാത്രം വില ചോദിച്ചപ്പോള്‍ 20 രൂപയാണെന്നും പറഞ്ഞു. മുട്ട മാത്രം തന്ന് അതിനൊപ്പം ഗ്രേവി മതിയെന്ന് പറഞ്ഞപ്പോള്‍ ഹോട്ടല്‍ ഉടമ പ്രതികളോട് ഹോട്ടലില്‍നിന്ന് ഇറങ്ങിപ്പോകാന്‍ പറയുകയായിരുന്നു.പിന്നാലെ ഹോട്ടലില്‍ ആക്രമണം ഉണ്ടായത്.

വധശ്രമത്തിനാണ് ഇരുവര്‍ക്കുമെതിരെ മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച അറസ്റ്റ് ചെയ്ത പ്രതികളെ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ശീതള്‍ ശശിധരന്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. മാരാരിക്കുളം പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ച് സ്റ്റേഷനിലെ സിസിടിവി ക്യാമറ തകര്‍ത്ത കേസിലെയും ഇരുവരും പ്രതികളാണ്. മാരാരിക്കുളം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി.കെ. മോഹിതിന്റെ നേതൃത്വത്തില്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ ചന്ദ്രബാബു, ടി. സുനില്‍കുമാര്‍, എഎസ്‌ഐ മിനിമോള്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ്, രതീഷ് എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Exit mobile version