Site iconSite icon Janayugom Online

അച്യുതമേനോന്‍ എന്ന ഭരണകർത്താവിനെ നിരാകരിക്കാൻ ആര്‍ക്കും കഴിയില്ല: ബിനോയ് വിശ്വം

സി അച്യുതമേനോന്റെ രാഷ്ട്രീയത്തോട് വിയോജിക്കുന്നവര്‍ക്കും ഭരണകർത്താവെന്ന നിലയിൽ അദ്ദേഹത്തിന്റെ മികവ് ആർക്കും നിരാകരിക്കാൻ കഴിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കാലിക്കറ്റ് സർവകലാശാലയിൽ അച്യുതമേനോൻ ചെയറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്ന അദ്ദേഹം. കേരളത്തിന് മൊത്തത്തിൽ ഗുണകരമായ വൈജ്ഞാനിക മേഖലകൾ തുറന്നുനൽകാൻ കഴിയുന്ന തരത്തിലാണ് അച്യുതമേനോൻ ചെയർ വിഭാവനം ചെയ്യുന്നത്. ശാസ്ത്ര‑സാങ്കേതിക‑പാരിസ്ഥിതിക രംഗങ്ങളിൽ ദീർഘവീക്ഷണമുള്ള രാഷ്ട്രീയ നേതാവിന്റെ പേരിലുള്ള പഠന കേന്ദ്രം ആ മേഖലകളിലുള്ള തുറന്ന ചർച്ചകൾക്കും ഗവേഷണത്തിനും വേദിയാക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ലോകം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകാരനെ ചില സങ്കുചിത ചിന്തകളുടെ പേരിൽ അവഗണിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. അത്തരം അന്ധതകൾ അകറ്റാനും വാതിലടയ്ക്കാതെയുള്ള അറിവ് സംഭാവന ചെയ്യാനുമായിരിക്കും അച്യുതമേനോൻ ചെയർ ശ്രമിക്കുക. 

കനപ്പെട്ട ചർച്ചകൾക്കും പ്രഭാഷണങ്ങൾക്കും അർത്ഥവത്തായ കൂട്ടായ്മകൾക്കും ഈ ഗവേഷണകേന്ദ്രം വേദിയാകുമെന്ന കാര്യത്തിൽ തർക്കമില്ല. പ്രൊഫ. വിജയരാഘവനെപ്പോലുള്ള നിരവധി മനുഷ്യരുടെ ദീർഘകാലത്തെ ആഗ്രഹമാണ് സഫലമായിരിക്കുന്നത്. മെച്ചപ്പെട്ട രീതിയിൽ ശബ്ദമുയരുമ്പോഴാണ് ഈ കേന്ദ്രത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ സാർത്ഥകമാകുകയെന്നും ബിനോയ് വിശ്വം പറഞ്ഞു. പി പി സുനീർ എംപി അധ്യക്ഷത വഹിച്ചു. മന്ത്രി കെ രാജൻ മുഖ്യപ്രഭാഷണം നടത്തി. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. പി രവീന്ദ്രൻ, പി ബാലചന്ദ്രൻ എംഎൽഎ, ആലങ്കോട് ലീലാകൃഷ്ണൻ, ഹൗസിങ് ബോർഡ് ചെയർമാൻ ടി വി ബാലൻ, സിന്‍ഡിക്കേന്റ് അംഗം കാവുമ്പായി ബാലകൃഷ്ണൻ, ഡോ. എം സി വസിഷ്ഠ്, വി രാമൻകുട്ടി, കെ കെ വത്സരാജ്, കെ പി സുരേഷ് രാജ്, ഡോ. രജനി രാമചന്ദ്രൻ, ഡോ. ബിജുമാത്യു, പി വസന്തം, ആവന്തിക സുരേഷ്, എം എം സചീന്ദ്രൻ, വി പി സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു. 

Exit mobile version