കൊച്ചിയിൽ ‘കേരള സ്റ്റോറി2’കാണാന്‍ ആളില്ല. ഇന്ന് രാവിലെ 10.15 ന് ന്യൂക്ലിയസ് മാളിലെ പാൻ സിനിമാസിൽ നടക്കേണ്ട ആദ്യ പ്രദർശനത്തിന്റെ ഷോയാണ് റദ്ദാക്കിയത്. ‘കേരള സ്റ്റോറി’ ആദ്യ പ്രദർശനത്തിന് കൊച്ചിയിൽ ഒരു ബുക്കിങ് പോലും വന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഷോ റദ്ദ് ചെയ്തത്. രണ്ടാമത്തെ ഷോ നടക്കുന്ന ഷേണോയിസ് തീയേറ്ററിലും വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമാണ് ഷോ ബുക്ക് ചെയ്തത്. വിവിധയിടങ്ങളിലായി ഒമ്പത് സ്ക്രീനുകളിലാണ് കേരള സ്റ്റോറി 2 പ്രദർശനം നടക്കുന്നത്.
കേരള സ്‌റ്റോറി രണ്ടാം ഭാഗത്തിനായി നിശ്ചയിച്ചിരുന്ന കോഴിക്കോട്ടെ ആദ്യ ഷോയും റദ്ദ് ചെയ്തിരുന്നു. റീഗല്‍ സിനിമാസില്‍ പത്തുമണിക്കാണ് ചിത്രത്തിന്റെ ആദ്യ ഷോ ഷെഡ്യൂള്‍ ചെയ്തിരുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് രണ്ട് പേര്‍ മാത്രമാണ്. പ്രേക്ഷകര്‍ എത്താതായതോടെയാണ് ചിത്രത്തിന്റെ ആദ്യ ഷോയും റദ്ദാക്കിയത്.
കേരള സ്റ്റോറി 2വിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. റിലീസ് തടഞ്ഞുകൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. സിനിമ കണ്ട ശേഷമായിരുന്നു സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയതെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. വിദഗ്ധ സമിതി കണ്ട് അനുമതി നല്‍കിയ ചിത്രത്തിന്റെ പ്രദര്‍ശനം തടയാനാകില്ല. ക്രമസമാധാനം ലംഘിക്കപ്പെടുമെന്ന കാരണം പ്രദര്‍ശനം തടയാനുള്ള മതിയായ കാരണമല്ലെന്നും ക്രമസമാധാന പ്രശ്‌നം കൈകാര്യം ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയത്.
സിനിമയുടെ പ്രദര്‍ശനത്തിനെതിരെ ഫ്രെഡി ഫ്രാന്‍സിസ്, ശ്രീദേവ് നമ്പൂതിരി എന്നിവരായിരുന്നു കോടതിയെ സമീപിച്ചത്. കേരള സ്റ്റോറി 2വിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നുമാണ് ആവശ്യം ഉന്നയിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സിനിമ കേരളത്തിലെ മതസൗഹാര്‍ദത്തിനെ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സിംഗിള്‍ ബെഞ്ച് റിലീസ് തടഞ്ഞത്. എന്നാല്‍ ഇതിനെതിരെ സിനിമയുടെ നിര്‍മാതാക്കള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

