Site iconSite icon Janayugom Online

അയോധ്യയിലേക്ക് യാത്രക്കാരില്ല: വിമാന സര്‍വീസ് നിര്‍ത്തുന്നു

അയോധ്യയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തലാക്കാനൊരുങ്ങി രാജ്യത്തെ മുന്‍നിര വിമാന കമ്പനിയായ സ്പൈസ് ജെറ്റ്. തെലങ്കാന തലസ്ഥാനമായ ഹൈദരാബാദില്‍ നിന്ന് ആഴ്ചയില്‍ മൂന്നു ദിവസം നടത്തിയിരുന്ന സര്‍വീസാണ് കമ്പനി ഉപേക്ഷിക്കുന്നത്.
രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഏപ്രിലില്‍ ആരംഭിച്ച സര്‍വീസ് ഈമാസം ഒന്നു മുതലാണ് റദ്ദാക്കിയത്. യാത്രക്കാരുടെ കുറവ് മൂലമാണ് സര്‍വീസ് റദ്ദാക്കുന്നതെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. വിമാന സര്‍വീസ് നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതരെ വിവരം ധരിപ്പിച്ചതായി നടത്തിപ്പ് കമ്പനിയായ ജിഎംആര്‍ അറിയിച്ചു. 

യാത്രക്കാരുടെ കുറവും ചരക്ക് നീക്കത്തില്‍ സംഭവിച്ച മാന്ദ്യവും സര്‍വീസ് റദ്ദാക്കലിന് ഇടവരുത്തിയെന്നാണ് വിമാന കമ്പനി ഉദ്യോഗസ്ഥര്‍ നല്‍കുന്ന മവിശദീകരണം. എന്നാല്‍ ചെന്നൈയില്‍ നിന്നുള്ള അയോധ്യ സര്‍വീസ് പതിവുപോലെ നടക്കുമെന്നും ഇവര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് മഹര്‍ഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളം നാടിന് സമര്‍പ്പിച്ചശേഷം സ്പൈസ് ജറ്റ് അയോധ്യയിലേക്ക് ഡല്‍ഹിയില്‍ നിന്നും നോണ്‍ സ്റ്റോപ്പ് സര്‍വീസ് ആരംഭിച്ചിരുന്നു. പിന്നാലെയാണ് ചെന്നൈ, ഹൈദരാബാദ് സര്‍വീസുകള്‍ ആരംഭിച്ചത്. 

അതേസമയം ഭക്തജനത്തിരക്ക് കുറഞ്ഞതോടെ ഒരു ദിവസം 200 രൂപ പോലും സമ്പാദിക്കനാകുന്നില്ലെന്ന് ക്ഷേത്രപരിസരത്ത് താമസിക്കുന്നവരും ജോലിചെയ്യുന്നവരും പറയുന്നു. ഉദ്ഘാടനം നടന്ന ആദ്യ ആഴ്ചകളിൽ തീർത്ഥാടകരും വിനോദസഞ്ചാരികളും ധാരാളമായെത്തിയിരുന്നു. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ. കാ​ര്യമായ വരുമാനമില്ലാത്തത് ജീവിത പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും ഇ റിക്ഷാ ഡ്രൈവർമാർ പറയുന്നു. 

കേന്ദ്ര‑സംസ്ഥാന മന്ത്രിമാർ ഇടക്കിടക്ക് വരും, വൻ റാലികൾ നടത്തും പോകും.മാധ്യമങ്ങളിലും സൈബർ ഇടങ്ങളിലും വലിയ വാർത്തയാകും. എന്നാൽ പ്രദേശത്തെ ജനങ്ങളുടെ പ്രശ്നങ്ങളെ കേൾക്കാനോ അവ പരിഹരിക്കാനോ ആരും തയാറാകുന്നില്ലെന്നും ഡ്രൈവർമാർ പറയുന്നു. തെരഞ്ഞെടുപ്പ് ഫലം കൂടി തിരിച്ചടിയായതോടെ ജൂൺ നാലിന് ശേഷം അവസ്ഥ കൂടുതൽ മോശമായി. തീർത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തിൽ വലിയ കുറവുണ്ടായെന്നും ​അവര്‍ പറയുന്നു. 

Eng­lish Summary:No Pas­sen­gers to Ayo­d­hya: Air Ser­vice Stopped
You may also like this video

Exit mobile version