Site icon Janayugom Online

ഓഫീസില്‍ ജീവനക്കാര്‍ ഇല്ല;നിരാശരായി മടങ്ങി ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍

office

തുറന്ന് കിടക്കുന്ന നെടുങ്കണ്ടം ബിഎസ്എന്‍എല്‍ ഓഫീസിലെ ജീവനക്കാരെ കാണണമെങ്കില്‍ കാത്തിരിക്കേണ്ട ഗതികേടില്‍ ഉപഭോക്താക്കള്‍. രാവിലെ ഓഫീസില്‍ എത്തുന്ന ജീവനക്കാര്‍ ഓഫീസ് തുറന്ന് ഇട്ടതിന് ശേഷം സ്വന്തം ആവശ്യങ്ങള്‍ക്കായി പുറത്തേയ്ക്ക് പോകുന്നു. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസില്‍ എത്തുന്ന ഉപഭോക്തക്കള്‍ മണിക്കൂറുകള്‍ കാത്തിരുന്നതിന് ശേഷം നിരാശയായി മടങ്ങേണ്ട അവസ്ഥയിലായി. ജെടിഒ അടക്കം ആറ് ജീവനക്കാര്‍ ജോലി ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണിത്.

രണ്ട് വിഭാഗങ്ങളിലായാണ് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം ഈ ഓഫീസ് പ്രവര്‍ത്തിച്ച് വരുന്നത്. കസ്റ്റമര്‍ സര്‍വ്വീസ് സെന്റര്‍ ചെറിയ കെട്ടിടത്തിലും അതിനോട് ചേര്‍ന്ന് ഇരുനില കെട്ടിടത്തില്‍ എക്‌സേഞ്ചും പ്രവര്‍ത്തിച്ച് വരുന്നത്. കസ്റ്റമര്‍ സര്‍വ്വീസ് സെന്ററില്‍ ഒരു ജീവനക്കാരിയും, ജെടിഒ, ഫൈബര്‍ കണക്ഷന്‍ വിഭാഗം ജെടിഒ, ജൂനിയര്‍ എന്‍ജിനിയര്‍, കേബിളിന്റെ തകരാര്‍ പരിഹരിക്കുന്നതിനും, വൈദ്യുതി കണക്ഷന്‍ പുന:സ്ഥാപിക്കുന്നതിനായും ഒരോരുത്തര്‍ വീതവുമാണ് ഇവിടെ ജോലി ചെയ്ത് വരുന്നത്. ഇതില്‍ ഏതാനും ജീവനക്കാര്‍ ഫീല്‍ഡിലെ തകരാര്‍ അടക്കമുള്ള കാര്യങ്ങള്‍ പരിഹരിക്കുവാന്‍ പോകേണ്ടതായി ഉണ്ട്. ജെടിഒ ഇല്ലാത്തതിനാല്‍ പീരുമേട് എസ്ടിഐയ്ക്കാണ് ഈ ഓഫീസിന്റെ ചാര്‍ജ്ജ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നതും, വളരെ ജാഗ്രതയോടെ സംരക്ഷിക്കപെടേണ്ടതുമായ ഒരു ഓഫീസാണ് ജീവനക്കാരുടെ ഉദാസീനതകൊണ്ട് നാഥനില്ലാ കളരിയായി മാറിയിരിക്കുന്നത്. അതീവസുരക്ഷാ ആവശ്യമായ യന്ത്രസംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഈ ഓഫീസില്‍ ആര്‍ക്കുവേണമെങ്കിലും കയറിയിറങ്ങാന്‍ ഇപ്പോള്‍ യാതൊരു തടസവുമില്ല. ബിഎസ്എന്‍എല്‍ സംബന്ധമായ എന്തെങ്കിലും സേവനം ലഭ്യമാകണമെങ്കില്‍ കട്ടപ്പന, മൂന്നാര്‍, അടിമാലി, തൊടുപുഴ, പീരുമേട് എന്നിവിടങ്ങളിലെ ഏതെങ്കിലും ഓഫീസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നെടുങ്കണ്ടത്തെ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍.

ഓഫീസിന്റെ പരിസര പ്രദേശങ്ങള്‍ കാടുകയറിയതോടെ വന്യജീവികളുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇവ വെട്ടി തെളിച്ച് സംരക്ഷിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാത്തതിലും നാട്ടുകാര്‍ക്ക് അമര്‍ഷമുണ്ട്. മികച്ച കസ്റ്റമര്‍ സര്‍വ്വീസ് നല്‍കുന്ന സ്വകാര്യ കമ്പനികള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് സ്വന്തം പ്രസ്ഥാനത്തോടുള്ള ജീവക്കാരുടെ അവഗണന. ഓണത്തിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന അവധിയാണ്. ഇതിനാല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍ന് ഇന്നലെ അവധിയായിരിക്കുമെന്ന് കരുതി ആരും തേടി വരില്ലായെന്ന ധാരണയാകാം ഇത്തരത്തില്‍ സംഭവിക്കുവാന്‍ കാരണമെന്ന് ഉപഭോക്താക്കള്‍ പറയുന്നു.

Eng­lish Sum­ma­ry: No staff in office; BSNL cus­tomers return disappointed

You may also like this video

Exit mobile version