Site icon Janayugom Online

ജോലിയും കൂലിയുമില്ല: തെലങ്കാനയില്‍ ഒരു വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 10 നെയ്ത്ത് തൊഴിലാളികള്‍

textile

ടക്കെണിയില്‍പ്പെട്ട് തെലങ്കാനയിലെ നെയ്ത്തുത്തൊഴിലാളികള്‍ ആത്മഹത്യ ചെയ്യുന്നു. തൊഴില്‍ കുറയുന്നതും മതിയായ വരുമാനമില്ലാത്തതുമാണ് തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്. കഴിഞ്ഞ ദിവസം ഒരു തൊഴിലാളി കൂടി ജീവനൊടുക്കിയതോടെ ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് ആത്മഹത്യ ചെയ്തവരുടെ എണ്ണം പത്തായി. എന്നാല്‍ സര്‍ക്കാര്‍ ആറുപേരുടെ മരണമേ സ്ഥിരീകരിച്ചിട്ടുള്ളു. ഇത് ഭരണകക്ഷിയായ കോണ്‍ഗ്രസിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളില്‍ ഉള്‍പ്പെടെ കടുത്ത പ്രതിഷേധത്തിനിടയാക്കി. 

സിർസില്ലയിൽ നെയ്ത്തുതൊഴിലാളിയായ നാഗരാജു (47) ആണ് അടുത്തിടെ കടം കയറിയതിനെ തുടര്‍ന്ന് ആസിഡ് കുടിച്ച് ജീവനൊടുക്കിയത്. ഈ വർഷം സിർസില്ല ജില്ലയിൽ 10 നെയ്ത്തുകാരാണ് ആത്മഹത്യ ചെയ്തത്. തൊഴില്‍ ഇല്ലാതെ വരുന്നതോടെ പലരും കടം വാങ്ങുകയാണ്. സർക്കാരിന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. സർക്കാരിന്റെ ക്ഷേമപദ്ധതികള്‍, സ്‌കൂൾ യൂണിഫോം, ഉത്സവത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്ന വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ കരാറുകള്‍ സാധാരണ നെയ്ത്തുതൊഴിലാളികള്‍ക്കാണ് നല്‍കിവന്നിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെ തങ്ങള്‍ക്ക് അത് ലഭ്യമാകുന്നില്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. 

തെലങ്കാനയിലെ കരിംനഗറിൽ സ്ഥിതി ചെയ്യുന്ന സിർസില്ലയിൽ ഇപ്പോൾ ഏകദേശം 10,000 പവർലൂമുകളാണുള്ളത്, മുമ്പ് ഇത് 27,000 ആയിരുന്നു. 9,000 മുതൽ 10,000 വരെ കുടുംബങ്ങൾ ഉപജീവനത്തിനായി ഇവരെ ആശ്രയിക്കുന്നുണ്ടെന്ന് സിഐടിയുവിന്റെ പവർലൂം തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് മൂഷ രമേശ് പറഞ്ഞു. മരിച്ച നെയ്ത്തുകാരുടെ ബന്ധുക്കൾക്ക് 25 ലക്ഷം രൂപ വീതം ധനസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെയ്ത്തുകാരുടെ തൊഴിൽ വർധിപ്പിക്കുന്നതിന് മുൻ ബിആർഎസ് സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമ പദ്ധതികള്‍ പവർലൂം സബ്‌സിഡിയും സ്കൂൾ യൂണിഫോമിനുള്ള ഉത്തരവുകളും ഉടൻ പുനരാരംഭിച്ച് നടപ്പിലാക്കണമെന്ന് രാമറാവു സർക്കാരിനോട് അഭ്യർത്ഥിച്ചു.

എന്നാല്‍ സർക്കാർ നെയ്ത്തുകാർക്ക് നൽകിയ ഓർഡറുകൾക്ക് പണം നൽകാതെ പ്രതിസന്ധിയിലാക്കിയെന്ന് ആരോപിച്ച് സംസ്ഥാന മന്ത്രി നാഗേശ്വര റാവു രാമറാവു രംഗത്തുവന്നു. കോൺഗ്രസ് സർക്കാർ ബിആർഎസ് ഭരണത്തിന്റെ കുടിശ്ശിക അടച്ചുതീർക്കുകയാണെന്നും നെയ്ത്തുകാരുടെ ജീവിത നിലവാരം ഉയർത്താൻ ആസൂത്രിതമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സർക്കാർ സ്വീകരിച്ച നടപടികൾ ചൂണ്ടിക്കാട്ടി, കൈത്തറിയുടെയും പവർലൂമിന്റെയും നവീകരണത്തിനായി 400 കോടി രൂപ ബജറ്റ് വിനിയോഗിക്കാൻ സർക്കാർ തീരുമാനിച്ചതായി റാവു പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ അധികാരമേറ്റ സർക്കാർ ഇതുവരെ 53 കോടി രൂപ പ്രാഥമിക കൈത്തറി സഹകരണ സംഘത്തിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങാൻ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധികാരത്തിലെത്തിയ ശേഷം നെയ്ത്ത് തൊഴിലാളികൾക്ക് നൂൽ സബ്‌സിഡിയുടെ 10 ശതമാനമായി 33.23 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

നേരത്തെയും സിർസില്ലയിൽ നിന്ന് നെയ്ത്തുകാരുടെ വൻ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Eng­lish Sum­ma­ry: No work, no wages: 10 weavers die in Telan­gana in one year

You may also like this video

Exit mobile version