Site icon Janayugom Online

നോൺ‑സബ്സിഡി ഉല്പന്നങ്ങൾ; സപ്ലൈക്കോയ്ക്ക് 665 കോടിയുടെ വില്‍പ്പന

കഴിഞ്ഞ വർഷം ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ ശബരി ഉല്പന്നങ്ങൾ ഉൾപ്പെടെ 665.72 കോടി രൂപയുടെ മാവേലി നോൺ സബ്സിഡി സാധനങ്ങൾ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ വില്‍പ്പന നടത്തിയതായി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സഞ്ജീബ് പട്ജോഷി അറിയിച്ചു.
സപ്ലൈകോ പർച്ചേസ് വിഭാഗം നേരിട്ട് വാങ്ങി, കുറഞ്ഞ ലാഭത്തില്‍ വിൽപ്പന നടത്തുന്ന മുപ്പതിലധികം അവശ്യ ഭക്ഷ്യവസ്തുക്കളാണ് മാവേലി നോൺ സബ്സിഡി വിഭാഗത്തിലുള്ളത്. ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് ഇനത്തിൽ വിറ്റുവരവ് 1081.53 കോടി രൂപയും ശബരി ഉല്പന്നങ്ങളുടേത് 199.74 കോടി രൂപയുമാണ്. സബ്സിഡി വെളിച്ചെണ്ണ ഒഴികെയുള്ള ശബരി ഉല്പന്നങ്ങളായ വെളിച്ചെണ്ണ, തേയില, കറിപ്പൊടികൾ, മസാല, കായം, കടുക്, ജീരകം തുടങ്ങിയവയുടെ വിൽപ്പനയാണിത്.

3316 ടൺ ശബരി തേയിലയുടെ വിൽപ്പനയും ഇക്കാലയളവിൽ നടന്നു. ശബരി തേയില വില്‍പ്പനയിലൂടെ സപ്ലൈകോയ്ക്ക് 24.30 കോടി രൂപയുടെ ലാഭം നേടാനായതായി ഡോ. സഞ്ജീബ് പട്ജോഷി പറഞ്ഞു. ശബരി ബ്രാൻഡിനു കീഴിൽ ശബരി സുപ്രീം, ഗോൾഡ്, ഹോട്ടൽ ബെൻഡ്, സൂപ്പർ ഫൈൻ ഡസ്റ്റ് എന്നീ പേരുകളിലാണ് തേയില വില്‍പ്പന നടത്തുന്നത്. ഇതിനു പുറമേ ഇന്ത്യൻ ബ്ലാക്ക് ടീ, ഗോൾഡ് ഫൈൻ ബ്ലെൻഡ് എന്നീ പേരുകളിൽ സപ്ലൈകോ യുഎഇയിലേക്ക് തേയില കയറ്റുമതി നടത്തുന്നുണ്ട്.
2022ൽ ഏകദേശം 100 കോടി രൂപയുടെ മരുന്നു വില്‍പ്പനയും സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിലൂടെ നടത്തി. 921.7 കോടി രൂപയുടെ സബ്സിഡി സാധനങ്ങളാണ് സപ്ലൈകോ 2022ൽ വിതരണം ചെയ്തത്.

Eng­lish Sum­ma­ry: Non-sub­si­dized prod­ucts; 665 crore in sales to Supplyco

You may also like this video

Exit mobile version