Site icon Janayugom Online

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് കാട്ടുപന്നിക്കൂട്ടം ഇരച്ചെത്തി; ആക്രമണത്തില്‍ അഞ്ച് സ്ത്രീകള്‍ക്ക് പരിക്ക്

ആലപ്പുഴ ചാരുമൂടില്‍ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് കാട്ടു പന്നിക്കൂട്ടം ഇരച്ചെത്തി ആക്രമിച്ചു. കാട്ടു പന്നിയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. പാലമേൽ പിഎച്ച്സി വാർഡിലെ പ്രൊജക്ട് മീറ്റിങ് നടക്കുന്നതിനിടയിൽ ഇന്ന് രാവിലെ 9.30 നോടെ കലതികുറ്റി ഭാഗത്തു വെച്ചായിരുന്നു സംഭവം. നൂറനാട് പാലമേൽ ഉളവുക്കാട് കലതികുറ്റിയിൽ താഴേപ്പുര സുജാത (54), വാലുതുണ്ടിൽ പടീറ്റതിൽ ലീല (55), അജി ഭവനം അമ്പിളി (48), വല്ലത്ത് കിഴക്കതിൽ സുകുമാരി ( 62 ), ഗീതു ഭവനം ബിജി (51) എന്നിവർക്കാണ് പരിക്കേറ്റത്.

യോഗം നടക്കുന്നതിനിടയിൽ തൊഴിലാളികൾക്കിടയിലേക്ക് കുതിച്ചുവന്ന കാട്ടു പന്നി കൂട്ടത്തിലൊരെണ്ണം സുജാതയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സുജാതക്ക് സമീപമുണ്ടായിരുന്നവരെയും കാട്ടുപന്നി കൂട്ടം ആക്രമിച്ചു.

മറ്റ് തൊഴിലാളികൾ ബഹളം വച്ചതിനെ തുടർന്ന് കാട്ടു പന്നികൾ ഓടി പോകുകയായിരുന്നു. നടുവിന് പരിക്കേറ്റ സുജാതയെ ഉളവുക്കാട് പി. എച്ച്. സി യിൽ, തുടർന്ന് മാവേലിക്കര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലീലയുടെ മുഖത്തും, മറ്റ് തൊഴിലാളികൾക്ക് കൈകാലുകൾക്കുമാണ് പരിക്കേറ്റത്. ചാരുംമൂട് മേഖലയിൽ പാലമേൽ, നൂറനാട്, താമരക്കുളം തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ വർഷങ്ങളായി കാട്ടുപന്നിശല്യം രൂക്ഷമാണ്.

Eng­lish Sum­ma­ry: nreg work­ers injured in wild boar attack
You may also like this video

Exit mobile version