Site icon Janayugom Online

കടം വീട്ടാന്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി മൂന്ന് കോടിക്ക് വൃക്ക വിൽക്കാൻ ശ്രമിച്ചു; 16 ലക്ഷം രൂപ തട്ടിയെടുത്ത് സംഘം

ഹൈദരാബാദില്‍ വൃക്ക വില്‍ക്കാന്‍ ശ്രമിച്ച നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ 16 ലക്ഷം രൂപ തട്ടിയെടുത്തു. പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിച്ച രണ്ട് ലക്ഷം രൂപ തിരിച്ചടയ്ക്കാനാണ് പെണ്‍കുട്ടി മൂന്ന് കോടിക്ക് സ്വന്തം വൃക്ക വിൽക്കാൻ ശ്രമിച്ചത്. ഗുണ്ടൂർ സ്വദേശിനിയാണ് പെണ്‍കുട്ടി. സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട പ്രവീൺ രാജ് എന്നയാള്‍ വഴിയാണ് അവയവം വില്‍പ്പനയെക്കുറിച്ച് അറിയുന്നത്. മൂന്ന് കോടി രൂപ വാഗ്ദാനം ചെയ്താണ് സൈബര്‍ സംഘം പെണ്‍കുട്ടിയെ വലയില്‍ വീഴ്ത്തിയത്. 

ഓപ്പറേഷന് മുന്നോടിയായി 50 ശതമാനം തുക പെണ്‍കുട്ടിക്ക് നല്‍കുമെന്ന് പറഞ്ഞ സംഘം ചെന്നൈ സിറ്റി ബാങ്കിൽ അക്കൗണ്ട് തുറന്ന് മൂന്ന് കോടി രൂപ കൈമാറ്റം ചെയ്തിരുന്നു. ഇതിനിടെ നികുതിയിനത്തിലും പൊലീസ് വെരിഫിക്കേഷൻ ചെലവുമായി 16 ലക്ഷം രൂപയാണ് പെണ്‍കുട്ടി ആദ്യം നല്‍കിയത്. പണം തിരികെ ചോദിച്ച പെണ്‍കുട്ടിയോട് ഡൽഹിയിലേക്ക് പോകാൻ പ്രതി ആവശ്യപ്പെടുകയും എന്നാല്‍ നൽകിയ വിലാസം വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നു. 

അതേസമയം എടിഎം കാർഡുകളിലൊന്ന് മകൾക്ക് നൽകിയെന്നും നവംബറില്‍ അക്കൗണ്ടില്‍ നിന്ന് 16 ലക്ഷം രൂപ പിൻവലിച്ച വിവരം പിതാവ് അറിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് മകളോട് വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ഹൈദരാബാദിലെ ഹോസ്റ്റലിൽ നിന്ന് പെണ്‍കുട്ടി ഓടിപ്പോവുകയായിരുന്നു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ആന്ധ്രാപ്രദേശിലെ എൻടിആർ ജില്ലയിലെ ജഗ്ഗയ്യപേട്ടയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സൈബര്‍ തട്ടിപ്പ് സംഘത്തെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

Eng­lish Summary:Nursing stu­dent tried to sell kid­ney for 3 crores to pay off debt; 16 lakhs stolen by cyber gang
You may also like this video

Exit mobile version