Site icon Janayugom Online

ജൂലൈ 25 മണിപ്പൂര്‍ ഐക്യദാര്‍ഢ്യദിനമായി ആചരിക്കുക: സിപിഐ

തിരുവനന്തപുരം: ഈ മാസം 25ന് മണിപ്പൂർ ഐക്യദാർഢ്യദിനമായി ആചരിക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആഹ്വാനം ചെയ്തു. ദേശീയ കൗണ്‍സില്‍ ആഹ്വാനപ്രകാരമാണ് 25 ന് മണിപ്പൂർ ഐക്യദാർഢ്യദിനം ആചരിക്കുന്നത്. എൻഎഫ്ഐഡബ്ല്യു ജനറൽ സെക്രട്ടറി ആനി രാജ, സെക്രട്ടറി നിഷ സിദ്ദു എന്നിവർക്കും മറ്റുള്ളവർക്കുമെതിരെ കെട്ടിച്ചമച്ചകേസുകൾ പിൻവലിക്കണമെന്ന് ദേശീയ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. മേയ് മൂന്ന് മുതൽ ഇതുവരെ തുടരുന്ന സംഘർഷത്തിൽ 142 പേർ മരിക്കുകയും, പതിനായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും, 70,000 പേർ തെരുവിലിറക്കപ്പെടുകയും ചെയ്തു. ജനങ്ങള്‍ സ്വന്തം നാട്ടില്‍ 272 അഭയാർത്ഥി ക്യാമ്പുകളിൽ ജീവിക്കേണ്ടി വരുന്നു എന്നത് ക്രൂരവും വേദനാജനകവുമാണ്. മെയ്തി-കുക്കി സമുദായങ്ങള്‍ക്കിടയില്‍ അവിശ്വാസം വളർത്തുന്ന തരത്തില്‍ ഗോത്രവർഗ പദവിയും, ഗോത്രവർഗ അവകാശങ്ങളെയും കുറിച്ചുള്ള വിഷയത്തിലാണ് സംഘർഷം തുടങ്ങിയത്. രണ്ടര മാസം കഴിഞ്ഞിട്ടും മണിപ്പൂർ പ്രശ്നബാധിതമായി തുടരുന്നത് ഭരണകെടുകാര്യസ്ഥതയാണ്. മണിപ്പൂരിലെ ജനങ്ങൾക്ക് സമാധാനപരമായ ജീവിതം നൽകുന്നതിന് സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ബിജെപി സർക്കാരുകൾ പൂർണമായും പരാജയപ്പെട്ടിരിക്കുന്നു. വംശീയ സംഘർഷങ്ങൾക്ക് കാരണം ഇതേ സർക്കാരുകളുടെ നിലപാടുകളാണ്. വിഷയത്തില്‍ അസം മുഖ്യമന്ത്രിയുടെ പങ്കും അപലപനീയമാണ്. ഈ സാഹചര്യത്തിലാണ് എൻഎഫ്ഐഡബ്ല്യു, വസ്തുതകൾ കണ്ടെത്തുവാനായി ഒരു സംഘത്തെ മണിപ്പൂരിലേക്ക് അയച്ചത്. പിന്നീട് സിപിഐ, സിപിഐ(എം) പാർലമെന്റ് അംഗങ്ങളും മണിപ്പൂർ സന്ദർശിച്ചു. മണിപ്പൂർ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ജനങ്ങൾക്ക് നഷ്ടപരിഹാര, സമാശ്വാസ, പുനരധിവാസ, ജീവിതോപാധി പാക്കേജുകൾ സമയബന്ധിതമായി ലഭ്യമാകുന്നു എന്ന് സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ഉറപ്പു വരുത്തണമെന്നും സിപിഐ ദേശീയ കൗണ്‍സില്‍ ആവശ്യപ്പട്ടു. മണിപ്പൂർ വിഷയത്തിൽ തുടരുന്ന മൗനത്തെ പാര്‍ട്ടി അപലപിച്ചു. ബിജെപിയുടെ ഇരട്ട എന്‍ജിൻ സർക്കാരാണ് ഇന്നത്തെ സ്ഥിതിവിശേഷത്തിന് കാരണമെന്ന് യോഗം വിലയിരുത്തി. ലോകമെമ്പാടും ഇതിനെതിരെ പ്രതിഷേധമുയരുകയും രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുകയും ചെയ്ത നടപടിയെ അപലപിക്കാനും മണിപ്പൂര്‍ ജനതയോട് ഐക്യം പ്രകടിപ്പിക്കാനും നേതാക്കള്‍ക്കതിരെയുള്ള കള്ളക്കേസില്‍ പ്രതിഷേധിക്കാനും കാനം അഭ്യര്‍ത്ഥിച്ചു.

eng­lish summary;Observe July 25 as Manipur Sol­i­dar­i­ty Day: CPI
you may also like this video;

Exit mobile version