പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കാതെ പുതിയ പെന്‍ഷന്‍ രീതി ആവിഷ്കരിക്കുന്നതിന് കേന്ദ്ര നീക്കം. ജീവനക്കാരുടെയും സര്‍ക്കാരിന്റെയും വിഹിതം ഉറപ്പാക്കി വിരമിക്കുന്ന മാസം ലഭിച്ച ശമ്പളത്തിന്റെ 40 മുതല്‍ 45 ശതമാനം വരെ പെന്‍ഷനായി നല്‍കുന്ന രീതിയാണ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. പെന്‍ഷന്‍ സംബന്ധിച്ച് പരിശോധന നടത്താന്‍ കഴിഞ്ഞ ഏപ്രില്‍ മാസം നിയോഗിച്ച സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റം നിര്‍ദേശിച്ചിരിക്കുന്നത്.
പരിഷ്കരണം വന്നാലും കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റ് വിഹിതം വര്‍ധിക്കില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് പെന്‍ഷന്‍ പരിഷ്കരിക്കാന്‍ കേന്ദ്രം മുന്നോട്ടുവന്നിരിക്കുന്നത്. പദ്ധതിയനുസരിച്ച് ജീവനക്കാര്‍ പത്ത് ശതമാനവും സര്‍ക്കാര്‍ 14 ശതമാനവും വിഹിതമായി അടയ്ക്കണം. അവസാന ശമ്പളത്തിന്റെ 40 മുതല്‍ 45 ശതമാനം വരെ തുകയാവും പെന്‍ഷനായി ലഭിക്കുകയെന്നും സ്റ്റാറ്റ്യൂട്ടറി സംവിധാനത്തിലേക്ക് മടങ്ങിപ്പോകില്ലെന്നും മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. സ്റ്റാറ്റ്യൂട്ടറി സംവിധാനത്തില്‍ അവസാന മാസത്തെ ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷന്‍ തുകയായി ലഭിക്കുമായിരുന്നു.
സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായം ഇല്ലാതാക്കി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയെങ്കിലും സര്‍വീസ് സംഘടനകള്‍ എതിര്‍ത്ത് രംഗത്തുവരികയും പദ്ധതി പലരീതിയിലും പരാജയപ്പെടുകയും ചെയ്തത് കണക്കിലെടുത്ത് പല സംസ്ഥാനങ്ങളും പഴയ രീതിയിലേക്ക് മാറിയിരുന്നു. രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് സ്റ്റാറ്റ്യൂട്ടറി സംവിധാനത്തിലേക്ക് മടങ്ങിപ്പോയത്.
English Summary:Old pension will not be restored; Center with new plan