Site icon Janayugom Online

‘ഇതുവരെ 30 ലക്ഷത്തിലധികം റേഷന്‍ കാര്‍ഡ് ഉടമകള്‍ ഓണക്കിറ്റ് വാങ്ങിക്കഴിഞ്ഞു’: ഭക്ഷ്യമന്ത്രി

ഓണത്തിനു മുമ്പ് തന്നെ എല്ലാവര്‍ക്കും ഓണക്കിറ്റ് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. സംസ്ഥാനത്ത് ഇതുവരെ 30 ലക്ഷത്തിലധികം റേഷന്‍ കാര്‍ഡ് ഉടമകള്‍ ഓണക്കിറ്റ് വാങ്ങിക്കഴിഞ്ഞു. റേഷന്‍ വിതരണത്തിലെ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു. ആദിവാസികള്‍ക്ക് ഊരുകളില്‍ സ്പെഷ്യല്‍ ഓണക്കിറ്റും പ്രതിമാസ ഭക്ഷ്യധാന്യവും നേരിട്ട് എത്തിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി കൃത്യമായ അളവിലും തൂക്കത്തിലും റേഷന്‍ വിതരണം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചു. റേഷന്‍ വിതരണത്തിലെ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായും മൈനസ് ബില്ലിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി നടപ്പാക്കിയതായും മന്ത്രി വ്യക്തമാക്കി.

ആദിവാസികള്‍ക്ക് ഊരുകളില്‍ സ്പെഷ്യല്‍ ഓണക്കിറ്റും പ്രതിമാസ ഭക്ഷ്യധാന്യവും നേരിട്ട് എത്തിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ മന്ത്രി കിറ്റുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം വിതുര പൊടിയകാല ആദിവാസി സെറ്റില്‍മെന്റ് കോളനിയിലാണ് പരിപാടി നടന്നത്.

ഉള്‍പ്രദേശങ്ങളിലെ ആദിവാസി ഊരുകളിലുള്ളവര്‍ക്ക് വാഹന സൗകര്യവും മറ്റുമില്ലാത്തതിനാല്‍ നേരിട്ടെത്തി യഥാസമയം റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ഇതുമനസിലാക്കിയാണ് ഓണക്കിറ്റും ഭക്ഷ്യധാന്യങ്ങളും മണ്ണെണ്ണയും സഞ്ചരിക്കുന്ന റേഷന്‍കടകളിലൂടെ നേരിട്ട് എത്തിക്കാന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

Eng­lish sum­ma­ry: onam kit dis­tri­b­u­tion updates
You may also like this video:

Exit mobile version