Site icon Janayugom Online

സര്‍ക്കാര്‍ വകുപ്പുകളുടെ ഇടപെടല്‍: ഓണവിപണിയില്‍ ആശ്വാസം

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഇടപെടല്‍ ഓണ വിപണിയില്‍ ആശ്വാസമായി. ഭക്ഷ്യ പൊതു വിതരണം, കൃഷി, സഹകരണം തുടങ്ങിയ വകുപ്പുകളുടെയും കുടുംബശ്രീകളുടെയും സഹകരണ സംഘങ്ങളുടെയും വിപണിയിടപെടല്‍ കാരണം സാധാരണയെന്നതുപോലെ വന്‍ വിലക്കയറ്റമില്ലാതെയാണ് ഇത്തവണത്തെയും ഓണ വിപണി.

ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, കൃഷി വകുപ്പിന്റെ കീഴിലുള്ള ഹോര്‍ട്ടി കോര്‍പ്പ്, വിഎഫ്‌പിസികെ, സഹകരണ വകുപ്പിന്റെ കണ്‍സ്യൂമര്‍ഫെഡ് എന്നിവയാണ് വിപണിയിടപെടലിനായി പ്രത്യേക ഓണച്ചന്തകള്‍, മേളകള്‍, കാര്‍ഷിക ചന്തകള്‍ തുടങ്ങിയവ ഒരുക്കിയത്. കാര്യക്ഷമമായ വിപണി ഇടപെടൽ വിലവർധന പിടിച്ചു നിർത്തുന്നതിനു കാരണമായെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റും സാധാരണക്കാര്‍ക്ക് പ്രയോജനകരമായി.

ബീറ്റ്റൂട്ടിന്-40, ബീൻസ്-80, കാബേജ്-40, അച്ചിങ്ങ ‑40 എന്നിങ്ങനെയാണ് പൊതു വിപണി വില. ഹോർട്ടികോർപ്പ് വിപണനശാലകളിൽ ക്യാരറ്റിന് വില‑40 രൂപയാണ്. ബീറ്റ്റൂട്ട്-36, ബീൻസ്-75, കാബേജ്-30 രൂപയ്ക്കും ലഭിക്കും. 13 ഇനങ്ങളിൽ വില വർധന ഇല്ലാതെ ഓണച്ചന്തകൾ വഴി വിതരണം നടത്തുന്നതോടെ ഓണവിപണിയിൽ അമിത വിലയെന്ന പരാതി ഇത്തവണ ഒഴിഞ്ഞു നിൽക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ മന്ദഗതിയിൽ ആയിരുന്ന ഉപ്പേരി, ശർക്കരവരട്ടി വിപണിയും സജീവമാണ്. സദ്യവട്ടത്തിൽ ഒഴിച്ചുകൂടാനാകാത്ത ഇനമാണ് കായ ഉപ്പേരിയും ശർക്കരവരട്ടിയും.

വെളിച്ചെണ്ണയിൽ വറുത്ത ഉപ്പേരികൾക്കാണ് വിപണിയിൽ ഡിമാൻഡ്. ഓണക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റുപോകുന്നത് ശർക്കരവരട്ടിയും കായ ഉപ്പേരിയുമാണ്. രണ്ടിനും കിലോയ്ക്ക് 320 രൂപയാണ് വില. വിലയിൽ കഴിഞ്ഞവർഷത്തേതിലും വലിയ മാറ്റം വരുത്തിയിട്ടില്ല.
ജില്ലാ ആസ്ഥാനങ്ങളിലും 500 സൂപ്പർ മാർക്കറ്റുകളിലുമാണ് സപ്ലൈകോയുടെ ഓണച്ചന്തകള്‍. കണ്‍സ്യൂമര്‍ ഫെഡിന്റെ 1600 ഓണച്ചന്തകളുമുണ്ട്. 2010 കർഷകചന്തകളാണ് കൃഷിവകുപ്പ്-ഹോർട്ടികോർപ്-വിഎഫ്‌പിസികെ എന്നിവയുടെ നേതൃത്വത്തിൽ പ്രവര്‍ത്തിക്കുന്നത്.

പ്രാദേശിക കർഷകരിൽ നിന്നും 10 മുതൽ 20 ശതമാനം വരെ അധിക വിലയ്ക്ക് സംഭരിക്കുന്ന ഉല്പന്നങ്ങൾ വിപണി വിലയേക്കാൾ 10 മുതൽ 30 ശതമാനം വരെ കുറഞ്ഞ വിലയ്ക്കാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ക്ഷേമ പെന്‍ഷനുകള്‍ കുടിശിക തീര്‍ത്ത് വിതരണം ചെയ്തതും സാധാരണക്കാര്‍ക്ക് ഓണം ആഘോഷിക്കുന്നതിന് സഹായകമായി.

ക്ഷീരകർഷകർക്ക് ഇൻസെന്റീവ്

തിരുവനന്തപുരം: കേരളത്തിലെ ക്ഷീരകർഷകർക്ക് മിൽക്ക് ഇൻസെന്റീവ് സബ്സിഡി ഓണത്തിനു മുമ്പ് നൽകുമെന്ന പ്രഖ്യാപനം ഫലപ്രാപ്തിയില്‍. 3600 ഓളം ക്ഷീരസംഘങ്ങളിൽ പാൽ നൽകുന്ന 1.97 ലക്ഷം കർഷകർക്കാണ് ലിറ്റർ ഒന്നിന് നാല് രൂപ നിരക്കിൽ മിൽക്ക് ഇൻസെന്റീവ് സ്കീം നടപ്പിലാക്കിയത്.

Eng­lish Sum­ma­ry: onamfair
You may also like this video

Exit mobile version